ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി
കൊവിഡ് ആശങ്ക നിലനിൽക്കുന്ന ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഡൽഹിയിലെ സാഹചര്യം വിശദമായി വിലയിരുത്തി. വൈകിട്ട് ഡൽഹിയിലെ മേയർമാരുടെ യോഗവും കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചു.
രണ്ടുദിവസത്തിനകം ഡൽഹിയിലെ കൊവിഡ് പരിശോധന ഇരട്ടിയാക്കാനാണ് തീരുമാനം. ഒരാഴ്ചയ്ക്കുശേഷം അത് മൂന്നിരട്ടിയായി വർധിപ്പിക്കും. രോഗബാധിതരുമായി സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനായി കണ്ടെയൻമെന്റ് സോണുകളിലെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സർവേ നടത്തും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇരുപതിനായിരം കിടക്കകൾ അധികമായി വേണ്ടിവരും എന്നാണ് സർക്കാർ കണക്കുകൂട്ടൽ.
റെയിൽവേ കോച്ചുകൾ, ഹോട്ടലുകൾ, നഴ്‌സിംഗ് ഹോമുകൾ ഏറ്റെടുത്ത് ചികിത്സാകേന്ദ്രങ്ങളാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, ലഫ്.ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവർ പങ്കെടുത്തു.
Story highlight: high-level meeting decided to increase the number of covid tests in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here