മലപ്പുറം കവളപ്പാറയിലെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തില്‍

വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിലെ കോളനി നിവാസികളുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തില്‍. ദുരന്തം മൂലം എല്ലാം നഷ്ടമായവരില്‍ ഒരു കുടുംബത്തിന് പോലും ഇതുവരെ പുനരധിവാസം സാധ്യമായിട്ടില്ല. ദുരിന്തത്തില്‍ തല നലനാരിഴയ്ക്ക് രക്ഷപെട്ടവര്‍ പോലും ഇപ്പോഴും ചുവുപ്പ് നാടയുടെ കെട്ടഴിയാന്‍ കാത്തു നില്‍ക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഉണ്ടായ മഹാ ദുരന്തത്തില്‍ 59 ജീവനുകളാണ് പൊലിഞ്ഞു പോയത്. പത്ത് മാസം പിന്നിടുമ്പോഴും കവളപ്പാറയില്‍ നിന്നും ജീവനും കൊണ്ട് ഇറങ്ങി ഓടിയവര്‍ ഇന്നും ഓട്ടം തുടരുകയാണ്. എല്ലാം നഷ്ടമായവര്‍ ഇന്നും പെരുവഴിയിലാണ്. കാലമിത്ര പിന്നിട്ടിട്ടും അവസാനിക്കാത്ത ക്യാമ്പ് ജീവിതമാണ് പലര്‍ക്കും. വീണ്ടും ഒരു കാലവര്‍ഷം കൂടി എത്തുന്നത് കണ്ട് കുടിലുകള്‍ കെട്ടി കവളപ്പാറക്ക് ചുറ്റും അഭയം തേടിയവര്‍ ഭയന്ന് ക്യാമ്പുകളില്‍ മടങ്ങി എത്തി. വന്ന് പോയവരെല്ലാം നല്‍കിയ വാഗ്ദാനങ്ങള്‍ മാത്രം ബാക്കി. കവളപ്പാറ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി ഒരു വീടിന് തറക്കല്ലിടാന്‍ പോലും അധികൃതര്‍ക്ക് ആയിട്ടില്ല.
കവളപ്പാറയിലെ 29 ആദിവാസി കുടുംബങ്ങളാണ് ഭൂമിയും വീടും നഷ്ടമായി അലയുന്നത്. എല്ലാവരേയും ഒറ്റ കോളനിയാക്കി പുനരധിവസിപ്പിക്കാമെന്ന മോഹന വാഗ്ദാനവും കടലാസില്‍ മാത്രം ഒതുങ്ങിപോയ മാതൃക ഗ്രാമവുമെല്ലാം പതിവ് പാഴ്‌വാകുകളായി മാറി.
സ്ഥലം എംഎല്‍എ പി.വി. അന്‍വറും ജില്ല കളക്ടറായിരുന്ന ജാഫര്‍ മലിക്കും തമ്മിലുള്ള പോരും ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാക്കി എന്ന ആക്ഷേപം ശക്തമാണ്. ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്ത് പിടിക്കേണ്ടവര്‍ തന്നെ പടിക്ക് പുറത്ത് നിര്‍ത്തുന്ന വേദനിക്കുന്ന ചിത്രമാണ് ഇന്നും കവളപ്പാറ.
Story Highlights: Rehabilitation Kavalappara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here