ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന സുഷമയ്ക്കും കുടുംബത്തിനും പുതിയ വാടക വീട്

കൊച്ചി നഗരത്തിൽ ദുരിത ജീവിതം നയിച്ചിരുന്ന സുഷമയ്ക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. കേരള അഡ്വേർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സഹായത്തോടെയാണ് പുതിയ വാടക വീട് ലഭിച്ചത്. ഭാവിയിൽ ഈ കുടുംബത്തിന് കൂടുതൽ സൗകര്യം ഒരുക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ നിന്ന് സുഷമയ്ക്കും മൂന്ന് മക്കൾക്കും സുരക്ഷിതത്വത്തിന്റെ തണലിൽ ഇനി അന്തിയുറങ്ങാം. കേരള അഡ്വെർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷനിലെ സുമനസ്സുകളാണ് ഇവർക്ക് താത്കാലികമെങ്കിലും അടച്ചുറപ്പുള്ള വീട് നൽകിയത്. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ ആണ് അസോസിയേഷന്റെ ഈ സഹായം. എറണാകുളം ഗാന്ധി നഗറിലെ വീട്ടിൽ സുഷമയും കുടുംബവും ഇന്ന് താമസം ആരംഭിച്ചു.
ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ സഫലീകരിക്കാൻ ഒപ്പം നിൽക്കുമെന്നും അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.
24 വാർത്തയെത്തുടർന്നാണ് സുഷമയെത്തേടി സഹായ കരങ്ങൾ എത്തിയത്. അമേരിക്കൻ മലയാളി പോൾ കറുകപ്പള്ളിയും സഹായം നൽകിയിരുന്നു. ഒരു ലക്ഷം രൂപയാണ് അദ്ദേഹം താത്കാലികമായി നൽകിയത്.
കാലിത്തൊഴുത്തിനേക്കാൾ കഷ്ടമായ ഒരു സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. ടാർപാളിനും, പ്ലാസ്റ്റിക് ചാക്കും കൊണ്ടുള്ളതാണ് മേൽക്കൂര. മഴയെത്തിയതോടെ ചോർന്നൊലിക്കുന്നു. നിലത്താകെ വെള്ളമാണ്. കൊച്ചുകൂരയ്ക്കുള്ളില് കൊതുകും പാറ്റയും പഴുതാരയും പൂച്ചയുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. നിവൃത്തിയില്ലാതെ ആ വെള്ളത്തിനിടയിലായിരുന്നു സുഷമയുടെയും കുട്ടികളുടെയും ഉറക്കം.
സുഷമയ്ക്ക് ടിഡി അമ്പലത്തിലെ അടിച്ചുതെളി ജോലിയാണ്. ഭർത്താവ് കാൻസർ ബാധിച്ച് രണ്ട് വർഷം മുൻപ് മരിച്ചു. കിട്ടുന്ന തുച്ഛ ശമ്പളം ഭക്ഷണത്തിന് മാത്രം തികയും എന്ന അവസ്ഥയാണ് ഈ കുടുംബത്തിന് ഉണ്ടായിരുന്നത്.
Story Highlights: sushama and family got new home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here