ഇക്കൊല്ലം ടി-20 ലോകകപ്പ് നടത്തുക അപ്രായോഗികം: ക്രിക്കറ്റ് ഓസ്ട്രേലിയ

ഇക്കൊല്ലം ടി-20 ലോകകപ്പ് നടത്തുക അപ്രായോഗികമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഏൾ എഡ്ഡിംഗ്സ് ആണ് ഇക്കൊല്ലം ലോകകപ്പ് നടക്കാൻ സാധ്യതയില്ല എന്നറിയിച്ചത്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ് തീരുമാനിച്ചിരുന്നത്.
ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിൻ റോബർട്‌സ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഡ്ഡിംഗ്സ് വാർത്താ സമ്മേളനം നടത്തിയത്. ഒരു ഐസിസി ടൂർണമെൻ്റിനു വേദിയാകുന്നതിൽ ഇപ്പോൾ രാജ്യത്തിനു ധൈര്യമില്ല. 16 രാജ്യങ്ങളിലെ താരങ്ങൾ ഓസ്ട്രേലിയയിലേക്ക് വരും. പല രാജ്യങ്ങളിലും കൊവിഡ് ബാധ ശക്തമാണ്. അത്തരം ഒരു സാഹചര്യത്തിൽ ലോകകപ്പ് നടത്തുക എന്നത് അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം, ഐസിസി ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. കാര്യങ്ങൾ എങ്ങനെയാകുമെന്ന് നിരീക്ഷിച്ചതിനു ശേഷം തീരുമാനം എടുക്കാമെന്നാണ് ഇപ്പോഴും ഐസിസിയുടെ നിലപാട്. താരങ്ങളുമായും സ്പോൺസർമാരുമായൊക്കെ കൂടിയാലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം ഐസിസി അറിയിച്ചിരുന്നു.
ഒക്ടോബർ 18നാണ് ടി-20 ലോകകപ്പ് ആരംഭിക്കാനിരുന്നത്. ഓസ്ട്രേലിയയാണ് വേദി. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അതിർത്തികൾ അടച്ചിരിക്കുകയാണ്. സെപ്തംബർ വരെ രാജ്യത്ത് യാത്രാവിലക്കാണ്. എന്നാൽ സ്റ്റേഡിയങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനും കാണികളെ പ്രവേശിപ്പിക്കാനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. പക്ഷേ, ലോകകപ്പ് പോലൊരു ടൂർണമെൻ്റിന് ഇനിയും രാജ്യം തയ്യാറായിട്ടില്ലെന്നാണ് ക്രിക്കറ്റ് ഒസ്ട്രേലിയയുടെ നിലപാട്.
അതേ സമയം, ലോകകപ്പ് നടക്കാത്ത പക്ഷം, ബിസിസിഐ ഐപിഎല്ലുമായി മുന്നോട്ടു പോയേക്കും. ഇത്തരത്തിലുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്.
Story Highlights- fate of t-20 world cup ca says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here