കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി

കൊവിഡ് വ്യാപനം വർധിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നു. ഇന്നു സമ്പർക്കത്തിലൂടെ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇതോടെ സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ മകൾക്കുൾപ്പെടെ അഞ്ചു പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. നാലു പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ മറ്റു ജില്ലയിൽ നിന്നുള്ള 9 പേർ ഉൾപ്പെടെ 49 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോർപറേഷനിലെ കാലടി ജംഗ്ഷൻ, ആറ്റുകാൽ, ഐരാണിമുട്ടം, മണക്കാട് ജംഗ്ഷൻ, ചിറമുക്ക് കാലടി റോഡ് എന്നിവ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക അകലം ഉൾപ്പെടെയുള്ളവ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നാണ് നിർദേശം. ബസ് സ്‌റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മൂന്ന് പൊലീസ് പട്രോൾ യൂണിറ്റ് നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡം ലംഘിച്ച് കടകൾ പ്രവർത്തിച്ചാൽ കടുത്ത നടപടികളെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉറവിടം അറിയാത്ത കേസുകൾ കൂടിയതിനാൽ സാമൂഹിക വ്യാപന സാധ്യത മൂന്നിൽ കണ്ടുള്ള നടപടികളെടുക്കാനാണ് തീരുമാനം.
നഗരത്തിലേക്കുള്ള ചില വഴികൾ അടയ്ക്കും. ആൾക്കൂട്ടങ്ങൾ കർശനമായി തടയും. ഇതിന്റെ ഭാഗമായി ചാല കമ്പോളത്തിലുൾപ്പെടെ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കും.
Story highlight: covid intensifies; Strict surveillance was instituted in Thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here