ലോകകപ്പിൽ ഇറാഖിന്റെ ഒരേയൊരു ഗോൾ സ്കോറർ; ഇതിഹാസ താരം അഹ്മദ് റാദി കൊവിഡ് ബാധിച്ച് മരിച്ചു

ഇറാഖ് ഫുട്ബോൾ ഇതിഹാസം അഹ്മദ് റാദി കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസായിരുന്നു. ഇറാഖിനു വേണ്ടി ലോകകപ്പിൽ ഗോൾ നേടിയ ഒരേയൊരു താരമാണ് അഹ്മദ് റാദി. താരത്തിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജോർദാനിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Read Also: ബംഗ്ലാദേശ് താരം നസ്മുൽ ഇസ്ലാമിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ ആഴ്ചയാണ് റാദിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. തുടർന്ന് ജൂൺ 13ന് ബാഗ്ദാദിലെ അൽ നുഅമാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടക്ക് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജോർദാനിലേക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുൻപ് മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ലൈവ് വീഡിയോയിലൂടെ റാദി ആരാധകരുമായി സംവദിച്ചിരുന്നു.
ഇടക്ക് ജോർദാനിലേക്ക് താമസം മാറിയ റാദി 2007ൽ ഇറാഖിലേക്ക് തന്നെ തിരികെ എത്തിയിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി.
1986ലെ മെക്സിക്കോ ലോകകപ്പിലായിരുന്നു റാദിയുടെ ചരിത്ര ഗോൾ. ബെൽജിയമായിരുന്നു എതിരാളികൾ. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും ഇറാഖ് ആ ഗോൾ ചരിത്രത്തിൽ എഴുതിവച്ചു. 1984,1988 വർഷങ്ങളിൽ ഇറാഖ് ഗൾഫ് ചാമ്പ്യൻമാരായപ്പോൾ ടീമിൽ പകരം വെക്കാനാവാത്ത താരമായി നിറഞ്ഞു നിന്ന റാദി 88ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടി. ദേശീയ ജഴ്സിയിൽ 121 മത്സരങ്ങളിൽ നിന്നായി 62 ഗോളുകളും വിവിധ ക്ലബുകളിൽ 338 മത്സരങ്ങളിൽ നിന്നായി 211 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.
Story Highlights: iraq legendary footballer died due to covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here