‘കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ പ്രേരിപ്പിച്ചു, എതിർത്തപ്പോൾ മുറിയിൽ പൂട്ടിയിട്ടു’: മോഡൽ ട്വന്റിഫോറിനോട്

ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തിനെതിരെ മറ്റൊരു മോഡൽ ട്വന്റിഫോറിനോട്. ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ പ്രേരിപ്പിച്ചുവെന്ന് മോഡൽ പറയുന്നു. എതിർത്തപ്പോൾ മുറിയിൽ പൂട്ടിയിട്ടുവെന്നും പണവും, സ്വർണവും തട്ടിയെടുത്തുവെന്നും മോഡൽ പറഞ്ഞു.
ഷൂട്ടിംഗിനെന്ന പേരിലാണ് മോഡലിനെ വിളിച്ചുവരുത്തിയത്. എന്നാൽ മോഡൽ ഉൾപ്പെടെയുള്ള എട്ട് പെൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടുകൊണ്ട് കള്ളപ്പണത്തിന് എസ്‌കോട്ട് പോകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് മോഡൽ പറഞ്ഞു. പെൺവാണിഭവും, സ്വർണ കടത്തുമായിരുന്നു പ്രതികളുടെ പ്രധാന പരിപാടിയെന്ന് പരാതിക്കാരി പറഞ്ഞു. ഷംനാ കാസിമിന്റെ വാർത്ത പുറത്തുവരികയും പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തതോടെയാണ് തന്നെ ആക്രമിച്ച സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് മോഡൽ തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, ഷംനാ കാസിമിനെ ബ്ലാക്ക്‌മെയ്ൽ ചെയ്ത സംഭവത്തിൽ സിനിമ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.
നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വർ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. സ്വർണ കടത്തിലും അന്വേഷണം ഉണ്ടാകും. പ്രശസ്തരായ നടിമാർ മോഡലുകൾ എന്നിവരെ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും ഐജി പറഞ്ഞു.
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിക്കും. നിലവിൽ നാല് പേരാണ് കേസിൽ പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേര് പിടിയിൽ ആകാനുണ്ടെന്ന് ഐജി പറഞ്ഞു.
Story Highlights- shamna kasim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here