രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് ഫണ്ട് കൈപ്പറ്റിയ വിഷയം; സംയുക്ത സംഘത്തിന്റെ അന്വേഷണത്തിന് തീരുമാനം
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് ഫണ്ട് കൈപറ്റിയ വിഷയത്തിൽ സംയുക്ത സംഘത്തിന്റെ അന്വേഷണത്തിന് തീരുമാനം. എൻഐഎ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത അന്വേഷണമാകും സർക്കാർ പ്രഖ്യാപിക്കുക. അതേസമയം, വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു.
കോൺഗ്രസ് വർഷങ്ങളായി ചൈനയുടെ സാമ്പത്തിക സഹായം കൈപ്പറ്റിയാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണം ഉന്നയിച്ച് ഇന്നലെ ബിജെപി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ കൈപ്പറ്റിയ ഫണ്ടിനെ ആധാരമാക്കിയായിരുന്നു അരോപണം. ചൈനയുടെ ഇന്ത്യയിലുള്ള എംബസി വഴിയാണ് കോൺഗ്രസ് പണം കൈപ്പറ്റിയത് എന്നും ബിജെപി ആരോപിച്ചിരുന്നു. 2007ലെ വിദേശ സംഭാവന രേഖകൾ ഉദ്ധരിച്ചായിരുന്നു ആരോപണം.
രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയുമാണ് സോണിയ ഗാന്ധി അധ്യക്ഷയായ ഫൗണ്ടേഷനിലെ എക്സിക്യൂട്ടീവ് മെമ്പർമാർ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഒപ്പിട്ട കരാറിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നാശ്യപ്പെട്ട് ഇന്നലെ സുപ്രിംകോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംയുക്ത സംഘത്തെ അന്വേഷണം ഏൽപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിർദേശം ഇന്നലെ രാത്രി തന്നെ ആഭ്യന്തരമന്ത്രി പിഎംഒയ്ക്ക് കൈമാറി.
എന്നാൽ, ഇക്കാര്യത്തിലെ തുടർ നടപടികൾ പ്രധാനമന്ത്രിയുടെ അഭിപ്രായം അനുസരിച്ചാകും അന്തിമമായി തീരുമാനിക്കുക. അതേസമയം, വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് ദേശീയ നേത്യത്വം തീരുമാനിച്ചു. ഇടപാടുമയി ബന്ധപ്പെട്ട തെറ്റായ പ്രചരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് നിലപാട് സ്വീകരിയ്ക്കുക.
Story highlight: Rajiv Gandhi Foundation issue of Chinese fund; Decision for joint investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here