ലോക്ക് ഡൗണിൽ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് കൊവിഡ്; പിഴ ചുമത്തി ജില്ലാ ഭരണകൂടം

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹത്തിൽ വരൻ ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ 6.26 ലക്ഷം രൂപ പിഴയിടാക്കി ജില്ലാ ഭരണകൂടം.
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. ജൂൺ പതിമൂന്നിന് നടന്ന വിവാഹത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് 205 പേരാണ് പങ്കെടുത്തത്. പരമാവധി 50 പേർ മാത്രം വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളിടത്തായിരുന്നു 250ൽ അധികം പേർ പങ്കെടുത്തത്. പങ്കെടുത്തവരാരും മാസ്‌ക് ധരിക്കുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹത്തിലൂടെ വരനടക്കം 15 പേർക്ക് കൊവിഡ് 19 സ്ഥീകരിക്കപ്പെടുകയും വരന്റെ മുത്തച്ഛൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. വരനെയും മുത്തച്ഛനെയും കൂടാതെ വരന്റെ അമ്മായി അമ്മാവൻ തുടങ്ങിയ അടുത്ത ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, വധുവടക്കം പതിനേഴ് പേർക്ക് പരിശോധനയിൽ രോഗബാധിതരായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുത്ത നൂറു പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
രോഗബാധിതരായവരുടെ ചികിത്സ, ക്വാറന്റീൻ ചെലവുകൾക്കായാണ് 6,26,600 രൂപ പിഴയടയ്ക്കാൻ വരന്റെ പിതാവിന് ബിൽവാര ജില്ല കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കാനാണ് നിർദേശം. വരും ദിവസങ്ങളിൽ കൂടുതൽ ചെലവുകൾ വരികയാണെങ്കിൽ അതും വരന്റെ കുടുംബത്തിൽ നിന്നും ഈടാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Story highlight: Luxury wedding in Lockdown; Kovid for 15 persons including groom; District administration for fines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here