Advertisement

അഴിക്കോട് -മുനമ്പം പാലം പദ്ധതിയുൾപ്പെടെ സംസ്ഥാനത്തെ സുപ്രധാന പദ്ധതികൾക്ക് ധനാനുമതി നൽകി കിഫ്ബി; വിശദാംശങ്ങൾ

June 30, 2020
Google News 5 minutes Read
projects sanctioned by kiifb details

സംസ്ഥാനത്തെ സുപ്രധാന പദ്ധതികൾക്ക് ധനാനുമതി നൽകി കിഫ് ബോർഡ് യോഗം. അഴിക്കോട് – മുനമ്പം പാലത്തിന്റെ നിർമാണം, പെരുമാട്ടി പട്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവയാണ് ധനാനുമതി നൽകി പദ്ധതികൾ. 472.40 കോടി രൂപയുടെ പദ്ധതികൾക്കാണ് 39-ാം കിഫ് ബോർഡ് യോഗം ധനാനുമതി നൽകിയിട്ടുള്ളത്. നേരത്തെ കിഫ്ബി എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗം ആകെ 1530.32 കോടി രൂപയ്ക്കുള്ള 52 പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു.

കിഫ്ബി അനുമതി നൽകിയ പദ്ധതികൾ പ്രധാനപ്പെട്ടവ :

1. കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ

കേന്ദ്ര സർക്കാർ അംഗീകരിച്ച വ്യാവസായിക ഇടനാഴികളിൽ ഒന്നായ കൊച്ചി ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ് ബോർഡ് 1030.80 കോടി രൂപ അനുവദിച്ചു. ഇത് സ്ഥലമേറ്റെടുക്കലിനായി ബോർഡ് മുമ്പ് അനുവദിച്ച 12710 രൂപയിൽ ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിൽ ദേശിയ പാതയോടു ചേർന്ന് പുതുശേരി ഒഴലപ്പതി എന്നി സ്ഥലങ്ങളിൽ 1350 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് വൻ കുതിപ്പേകാൻ ഈ പദ്ധതി വഴി സാധിക്കും.

2. തൃശൂർ ജില്ലയിലെ അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമാണം

തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി വരുന്നത്. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ ഉൾപ്പെട്ടതാണ് ഈ പാലം. കാര്യേജ് വേ, ഫുട്ട്പാത്ത്, സൈക്കിൾ ട്രാക്ക് ഉൾപ്പെട്ട 15.1 മീറ്റർ ആണ് പാലത്തിന്റെ വീതി. എൻഎച്ച് 66 ലെയും എൻഎച്ച് 544 ലെയും ഗതാഗതകുരുക്കിന് പാലം പരിഹാരമാകും. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുറമേ ടൂറിസം വികസനത്തിന്നും നിർദിഷ്ട പാലം സഹായകരമാകും.

അനുവദിച്ച തുക- 140.01 കോടി രൂപ
നിർവഹണ ഏജൻസി (എസ്പിവി) -കെആർഎഫ്ബി
ഭരണ വകുപ്പ് പിഡബ്ല്യുഡി

3. പാലക്കാട്ട് ജില്ലയിലെ പെരുമാട്ടി, പട്ടൻ ചേരി ,എലപ്പുള്ളി, നല്ലെപ്പുള്ളി ഭാഗങ്ങളിലേക്കുള്ള സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടം

മേഖലയിലെ സമഗ്ര ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്. ഒന്നും രണ്ടും ഘട്ടങ്ങൾ യഥാക്രമം സ്റ്റേറ്റ് പ്ലാനും കിഫ്ബിയുമാണ് ഫണ്ട് ചെയ്തത്. ക്ലിയർ വാട്ടർ പമ്പിങ് മെയിൻ, മീനാക്ഷി പുരത്തെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് , ജലസംഭരണി, 350 കി. മി. നീളത്തിൽ വിതരണ പൈപ്പുകൾ തുടങ്ങിയവ അടങ്ങുന്നതാണ് പദ്ധതി.

അനുവദിച്ച തുക – 77.21 കോടി രൂപ
നിർവഹണ ഏജൻസി ( എസ്പിവി) – കെഡബ്ല്യുഎ
ഭരണ വകുപ്പ് – ജലവിഭവ വകുപ്പ്

4. മൂലത്തറ വലതുകര കനാൽ വികസനം (കോരയാർ മുതൽ വരട്ടയാർ വരെ)

മൂലത്തറ വലതുകര കനാൽ വികസനത്തിലൂടെ കോരയാർ മുതൽ വരട്ടയാർ വരെ ജലസേചന സൗകര്യം പ്രദാനം ചെയ്യുക പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കോഴി പതി, എരുത്തിയാംപതി വില്ലേജുകൾക്ക് നിരവധി പ്രയോജനങ്ങൾ പദ്ധതി കൊണ്ട് ലഭിക്കും. നിലവിൽ കൊടും വരൾച്ചയും ശരാശരിയിലും കുറഞ്ഞ മഴയും കൊണ്ട് കടുത്ത ബുദ്ധിമുട്ടിലാണ് ഈ പ്രദേശങ്ങളും ഇവിടുത്തെ കർഷകരും. ഇപിസി കരാർ വ്യവസ്ഥയിലായിരിക്കും പദ്ധതിയുടെ നിർമാണം

അനുവദിച്ച തുക- 255.18 കോടി രൂപ
നിർവഹണ ഏജൻസി- കെഐഐഡിസി
ഭരണ വകുപ്പ് – ജലവിഭവ വകുപ്പ്

5. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം കൈപ്പട്ടൂർ റോഡ് മെച്ചപ്പെടുത്തൽ

സംസ്ഥാന പാതയിൽ ഏഴംകുളം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന 10.208 കിലോ മീറ്റർ നീളമുള്ള പ്രധാന ജില്ലാ റോഡാണിത്. കൈപ്പട്ടൂരിൽ വച്ച് ഈ റോഡ് എൻഎച്ച് 183എ യുമായി ചേരുന്നു. ഈ റോഡിന്റെ ശരാശരി കാര്യേജ് വേ 5.5 മീറ്റർ ആണ്. ഈ റോഡ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി നിലവിലുള്ള ഒരു പാലം പൊളിച്ചുനീക്കി 25 മീറ്റർ നീളത്തിൽ പുതിയ പാലം പണിയുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ എൻഎച്ച് 183 എ യിൽ നിന്ന് പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരിൽ വച്ച് വഴിതിരിച്ചു വിടാനും അതുവഴി അടൂർ ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കാനും സാധിക്കും.

അനുവദിച്ച തുക- 41.18 കോടി രൂപ
നിർവഹണ ഏജൻസി- കെആർഎഫ്ബി
ഭരണ വകുപ്പ് -പിഡബ്ല്യുഡി

6. രാമക്കൽമേട് കമ്പംമേട് വണ്ണപുരം റോഡ് മെച്ചപ്പെടുത്തൽ

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ രാമക്കൽമേട്, കല്ലാർ , കമ്പംമേട്, നെടുങ്കണ്ടം എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റോഡ്.സംസ്ഥാന പാതകളായ എസ്എച്ച് 19,41,42,43 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. 28.1 കിലോമീറ്റർ നീളമാണ് റോഡിനുള്ളത്. 10 മീറ്റർ വീതിയും. ഇതിൽ 5.5 മീറ്റർ വീതിയുള്ള ക്യാരേജ് വേയും, ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഡ്രെയിൻ കം ഫുട്പാത്തും ഉൾപ്പെടും.

അനുമതി നൽകിയ തുക- 73.21 കോടി രൂപ
നിർവഹണ ഏജൻസി – കെആർഎഫ്ബി
ഭരണ വകുപ്പ് – പിഡബ്ല്യുഡി

7. പൊന്നാനി നിളാതീരം ഇൻഡോർ ആൻഡ് അക്വാറ്റിക് കോംപ്ലക്‌സ്, മലപ്പുറം ജില്ല

ഒരു ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, ഓപ്പൺ എയർ ജിം, കബഡി കോർട്ട് എന്നിവ മലപ്പുറം ജില്ലയുടെ തീരദേശത്തിന് വേണ്ടി വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. ജില്ലയിലെ കായിക രംഗത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതി കൂടിയാണിത്. 25m* 40m വിസ്തൃതിയുള്ള പ്ലേ ഏരിയയോടgകൂടിയതാണ് സ്റ്റേഡിയം. ഗസ്റ്റ് റൂമുകൾ, കളിക്കാർക്കുള്ള ചേഞ്ചിങ് റൂമുകൾ, ഓഫfസ് മുറികൾ, വിഐപി ലോഞ്ച് എന്നിവ ഒപ്പമുണ്ടാകും. ബാഡ്മിന്റൺ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, തായ്‌ക്വോൺഡോ, ജൂഡോ, ടേബിൾ ടെന്നിസ്, എയർ റൈഫിൾ, സ്‌ക്വാഷ്, ഗുസ്തി എന്നീ കായിക ഇനങ്ങൾക്കുള്ള സൗകര്യമുണ്ടാകും നിർദിഷ്ട സ്റ്റേഡിയത്തിൽ.

അനുവദിച്ച തുക- 14.09 കോടി രൂപ                                                                                                               നിർവഹണ ഏജൻസി – കിറ്റ്‌കോ ലിമിറ്റഡ്                                                                                                           ഭരണ വകുപ്പ് – കായിക യുവജനക്ഷേമം

8. തലശേരി പൈതൃക പദ്ധതി ഘട്ടം 1

തലശേരി കേന്ദ്ര ബിന്ദുവായി കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ പൈതൃക നിർമിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതു തലമുറക്കും വിനോദസഞ്ചാരികൾക്കും ഉപയോഗപെടുന്ന വിധം അവതരിപ്പിക്കുകയും എന്നതാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. തുറമുഖ നഗരത്തിന്റെ ചരിത്രം പറയുന്ന തുറമുഖ നഗര ഇടനാഴി, പഴശി രാജയുടെ ചരിത്രം പറയുന്ന പഴശി ഇടനാഴി, തദ്ദേശീയമായ നാടൻ കലകൾ അവതരിപ്പിക്കുന്ന നാടൻകല ഇടനാഴി, മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സാംസ്‌കാരിക ഇടനാഴി എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയുന്ന നാല് സഞ്ചാര ഇടനാഴികൾ (സർക്യൂട്ട് ). പദ്ധതിയുടെ ഒന്നാം ഘട്ടം വികസനത്തിൽ 14 ചരിത്ര നിർമിതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനുവദിച്ച തുക – 41.38 കോടി രൂപ
നിർവഹണ ഏജൻസി – കിഐഐഡിസി
വകുപ്പ് – ടൂറിസം

9. ആലപ്പുഴ ജില്ലയിലെ ചെത്തി ബീച്ച് വികസനം

തെക്കൻ കേരള തീരത്തെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി മൂന്നു കിലോമീറ്റർ നീളമുള്ള ചെത്തി ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഒരു മികച്ച വിനോദ സഞ്ചാര-കായിക കേന്ദ്രമായി ചെത്തി ബീച്ചിനെ പരിവർത്തനം ചെയ്‌തെടുക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി സ്‌പോർട്‌സ് സോൺ, ആക്ടിവിറ്റി സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്നു മേഖലകളിലായി തിരിച്ചാണ് ബീച്ചിന്റെ വികസനം നടക്കുക.

അനുവദിച്ച തുക – 21.36 കോടി രൂപ
നിർവഹണ ഏജൻസി- കിറ്റ്‌കോ
ഭരണ വകുപ്പ് – ടൂറിസം

10. എംജി സർവകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനം

1,55,375 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില മന്ദിരം സ്ഥാപിച്ച് എംജി സർവകലാശാലയെ അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നോട്ടെത്തിക്കുക എന്നതാണ് പദ്ധതി. ഇതിലൂടെ സർവകലാശാലയെ ഇന്റർനാഷനൽ സെന്റർ ഓഫ് എക്‌സലൻസ് ഇൻ അക്കാഡമിക്‌സ് ആൻഡ് റിസർച്ച് എന്ന നിലവാരത്തിൽ എത്തിക്കാനാകും. നിർദ്ദിഷ്ട കെട്ടിടത്തിൽ ഇൻസ്ട്രുമെൻറ്റേഷൻ ലാബ്, കമ്പ്യൂട്ടർ സയൻസ് ലാബ്, പ്യൂർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ് ലാബ്, എൻവയോൺമെന്റൽ ലാബ്, ബയോസയൻസ് ലാബ്, കെമിക്കൽ സയൻസ് ലാബ് എന്നിവ സ്ഥാപിക്കും.

അനുവദിച്ച തുക- 50.28 കോടി രൂപ
നിർവഹണ ഏജൻസി – കിറ്റ്‌കോ
വകുപ്പ് -ഉന്നത വിദ്യാഭ്യാസം

11. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ലെവൽ ക്രോസ്സ് 291ന് പകരമായുള്ള റെയിൽ മേൽപ്പാലം

മഞ്ചേശ്വരം ഹോസനഗഡി പഴയ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസ്സിനു പകരമായി വിഭാവന ചെയ്യുന്ന ഈ മേൽപാലം പ്രസ്തുത റോഡിലെ സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കും. 480.3 മീറ്റർ നീളമുള്ള റെയിൽ മേൽപ്പാലത്തിൽ 36 മീറ്റർ നീളത്തിൽ റെയിൽ സ്പാൻ ഉണ്ടായിരിക്കും. പദ്ധതിക്കായി പാതയ്ക്ക് ഇരുവശവുമായി 41 സെൻറ് ഭൂമി ഏറ്റെടുക്കും.

അനുവദിച്ച തുക- 40.40 കോടി രൂപ
നിർവഹണ ഏജൻസി- ആർബിഡിസികെ
വകുപ്പ് -പിബ്ല്യുഡി

12. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി ഘട്ടം 1

പൈതൃക കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കുവാനായി 27/12/19 തീയതിയിലെ സ.ഉ (സാധാ) നമ്പർ: 2287/2019/ഉ.വി.വ ൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് ഹെറിറ്റേജ് കോളജുകളിൽ ഒന്നാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്. കോളജിന്റെ മൊത്തം വിദ്യാർത്ഥി ശക്തി 3294 ഉം സ്റ്റാഫ് ബലം 218 ഉം ആണ്. നിർമാണത്തിന്റെ രണ്ട് ഘട്ടങ്ങൾ ഈ നിർദേശത്തിൽ ഉൾപ്പെടുന്നു. ഭാഷാ ബ്ലോക്കിന്റെ നിർമാണം, ഫിസിക്‌സ് ലാബ് ബ്ലോക്ക്, ഓറിയന്റൽ ബ്ലോക്കിന്റെ നവീകരണം, നിലവിലുള്ള ഓഫിസ് സ്ഥലത്തിന്റെ നവീകരണം, ഫുട്ട് ഓവർ ബ്രിഡ്ജ്, ലാൻഡ്‌സ്‌കേപ്പിംഗ്, ഓപ്പൺ എയർ തിയേറ്റർ, ഇന്റേണൽ റോഡ്, ഡ്രെയിനേജ്, അഗ്‌നിശമന പ്രവർത്തനങ്ങൾ എന്നിവ കിഫ്ബി ഫണ്ടിംഗിൽ നിർദ്ദേശിച്ചിരിക്കുന്നു. എച്ച്.വി.ഏ.സി, എലിവേറ്റർ സിസ്റ്റം.

അനുവദിച്ച തുക- 20.27 കോടി രൂപ
നിർവഹണ ഏജൻസി (എസ്പിവി)- കിറ്റ്‌കോ
ഭരണ വകുപ്പ് – ഇന്നത വിദ്യാഭ്യാസ വകുപ്പ്

മറ്റു പ്രധാന തീരുമാനങ്ങൾ :

1. ഇന്റർനാഷനൽ ഫിനാൻസ് കോർപ്പറേഷനിൽ (ഐഎഫ്‌സി ) നിന്ന് 1100 കോടി രൂപ കിഫ്ബി കടമെടുക്കുന്നതിനുള്ള നിർദേശത്തിന് ബോർഡ് യോഗം അംഗീകാരം നൽകി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേണ്ടിയാണ് കിഫ്ബി ഈ തുക കടമെടുക്കുന്നത്. ഈ പദ്ധതികളുടെ അവലോകനം ഐഎഫ്‌സി ബോർഡ് നടത്തി അംഗീകാരം നൽകുന്നതിനെ തുടർന്ന് കടമെടുപ്പ് പ്രക്രിയ തുടങ്ങാൻ കഴിയും. ഐഎഫ്‌സിയിൽ നിന്ന് 1100 കോടി രൂപ വായ്പ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതിലൂടെ എഡിബി, ജിഐസിഎ തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.

2. പൊതു സ്വകാര്യ പങ്കാളിത്തമുള്ള (പബ്ലിക്ക് പ്രൈവറ്റ് പാർട്ട്ണർഷിപ്പ്) പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പാക്കുമ്പോൾ ഐഎഫ്‌സിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതിനുള്ള നിർദേശത്തിനും യോഗം അംഗീകാരം നൽകി.

3. റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബിയിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്‌പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിർദേശത്തിനും കിഫ്ബി ബോർഡ് അംഗീകാരം നൽകി. പ്രവാസികൾക്ക് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാകാനുള്ളഅവസരമാണ് ഡയസ്‌പോറ ബോണ്ട് വഴി കൈവരുന്നത്.

4. പദ്ധതികളുടെ നടത്തിപ്പിനായി നിലവിൽ 8206.39 കോടി രൂപ കിഫ്ബിയുടെ പക്കലുണ്ട്. ഇതുവരെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോർക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കിഫ്ബിയിൽ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.

5. കൊവിഡ് 19 മഹാമാരിയുടെ കാലത്തുംകിഫ്ബി ആക്ടിൽ നിഷ്‌കർഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോർ വാഹന നികുതിയിലെയും കിഫ്ബിയുടെ വിഹിതം മുൻ വർഷങ്ങളിലേതു പോലെ തന്നെ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി

ദേശിയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുൾപ്പെടെ വിവിധ വകുപ്പുകൾക്കായി ആകെ 42,405.20 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നൽകാനായി അംഗീകരിച്ചിട്ടുള്ളതാണ്. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെത്തുക 56,393.83 കോടി രൂപയാണ്.

Story Highlights- projects sanctioned by kiifb details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here