തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: പ്രതി സരിത്തിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ ഈ മാസം 15 വരെയാണ് കസ്റ്റഡി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.
ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കടത്ത് കണ്ടെത്തുന്ന രാജ്യത്തെ ആദ്യ കേസാണ് ഇതെന്നും രാജ്യ സുരക്ഷയെയും സാമ്പത്തിക സുരക്ഷയേയും ബാധിക്കുന്ന കേസാണിതെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം. മറ്റൊരു വാദം പ്രതി സരിത്ത് ഫോൺ രേഖകൾ ഫോർമാറ്റ് ചെയ്തുവെന്നാണ്. വാട്ട്‌സ് അപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്തു. സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് ഇവ വീണ്ടെടുക്കേണ്ടതുണ്ട്. മുഖ്യ ആസൂത്രകരിലേക്ക് അന്വേഷണം എത്തണമെങ്കിൽ ഇവയെല്ലാം വേണമെന്നും കസ്റ്റംസ് വാദിച്ചു. സരിത്തിന്റെ സാന്നിധ്യത്തിൽ ഫോൺകോൾ രേഖകൾ പരിശോധിക്കണം. കേസിലെ പ്രധാന പ്രതികളിലേക്കെത്താൻ സരിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റംസ് പറഞ്ഞു.
ഓൺലൈൻ ചോദ്യം ചെയ്യൽ മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കസ്റ്റംസ് വാദം അംഗീകരിച്ച കോടതി സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.
Story Highlights – trivandrum gold smuggling case sarith left in customs custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here