ഉത്രാ വധക്കേസ്; സൂരജിനെയും സുരേഷിനെയും വനംവകുപ്പ് തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും

ഉത്രാ വധക്കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സൂരജിനെയും രണ്ടാംപ്രതി പാമ്പുപിടുത്തക്കാരൻ സുരേഷിനെയും വനംവകുപ്പ് തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും. സൂരജ് പാമ്പിനെ വാങ്ങി സൂക്ഷിച്ചതിൽ അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കും. മുൻപ് വനം വകുപ്പ് മാവേലിക്കര ജയിലിലെത്തി സൂരജിന്റേയും സുരേഷിന്റേയും ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ജൂലൈ 8 മുതൽ മൂന്നു ദിവസത്തേക്ക് സൂരജിനേയും സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങാനായിരുന്നു നേരത്തെ വനം വകുപ്പിന്റെ തീരുമാനം. എന്നാൽ, തെളിവെടുപ്പിനായി കൊണ്ടുപോകേണ്ട ചിലയിടങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്. ജൂലൈ 13, 14, 15 തീയതികളിലാണ് രണ്ടാമതും സൂരജും സുരേഷും വനം വകുപ്പിന്റെ കസ്റ്റഡിയിലുണ്ടാവുക. സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പാമ്പിനെ വീട്ടിൽ ഒളിപ്പിച്ചതിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും. ഇതിനായി ചൊവ്വാഴ്ച അടൂർ പറക്കോട് ഉള്ള വീട്ടിൽ സൂരജിനെ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
പാമ്പിനെ ഉപയോഗിച്ചുള്ള സുരേഷിന്റെ ഇടപാടുകളിൽ ദുരൂഹത ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. ഇക്കാര്യത്തിലും വനം വകുപ്പ് വിശദമായ അന്വേഷണം നടത്തും. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാൻ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനായുള്ള അവസാന വട്ട തെളിവ് ശേഖരണത്തിലാണ് ക്രൈംബ്രാഞ്ച്. നാളെ സൂരജിന്റെ അടുത്ത സുഹൃത്തുക്കളെ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ച് അഡ്വ.മോഹൻരാജിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
Story Highlights – uthra murder case, sooraj and suresh, forest department, custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here