മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

പൂന്തുറ പ്രദേശം ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോൺ ആയി മാറിയ ഘട്ടത്തിൽ ചിലർ അഭ്യൂഹങ്ങൾ പരത്തി ജനങ്ങളെ തെരുവിൽ ഇറക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പ്രദേശത്തെ ജനങ്ങളെ ബോധവത്ക്കരിച്ച് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. എന്നാൽ, ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്ത പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സത്ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഇത്തരം പ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കുകയുമാണ് ചെയ്തതെന്ന് വിഡിയോ കോൺഫറൻസിംഗ് വഴിയുള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആ വ്യാജ ചിത്രത്തിൽ ഉള്ളത് ഇടതുപക്ഷ പ്രവർത്തകരായ ബെയ്‌ലിദാസും ബേബിമാത്യുവും ആണ്. വിശ്വാസികളായ പ്രദേശവാസികൾ പുരോഹിതന്മാരുടെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നവരാണ്. ജനങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ സ്വാഭാവികമായും അവരെ സമാധാനിപ്പിക്കാൻ സത്യാവസ്ഥ ബോധിപ്പിക്കാൻ സാമൂഹ്യ വ്യാപനത്തിന് ഇടയാകാതെ പിന്തിരിപ്പിക്കാൻ സർക്കാർ നാട്ടുകാരെ സാധ്യമായ രീതിയിലെല്ലാം സമീപിച്ചു. അതിനായി പുരോഹിതന്മാരുടെയും പ്രാദേശിക നേതാക്കളുടെയും സഹായവും തേടി.
അപ്പോൾ അവിടെ നിന്ന് എടുത്ത ദൃശ്യങ്ങളിൽ നിന്ന് പുരോഹിതരെയും പൊലീസിനെയും അടർത്തി മാറ്റി, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ജനങ്ങളെ തെരുവിലിറക്കിയത് സർക്കാരിനോട് ചേർന്ന് നിൽക്കുന്നവർ ആണ് എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമ നൈതികതയല്ല. കൊവിഡ് ഭീതിയിൽ അല്ലാത്തപ്പോൾ പോലും ചെയ്യുവാൻ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തീരദേശത്ത് കൂടുതൽ ശ്രദ്ധകൊടുക്കേണ്ട അവസ്ഥ വന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ആളുകൾ തമ്മിൽ കൂടുതൽ ഇടപഴകുന്ന അവസ്ഥ അവിടെയുള്ളതു കൊണ്ടാണ്. അത്തരമൊരു അവസ്ഥയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെയുള്ള ഇടപെടലുകളാണ് അവിടെ ആവശ്യം. ദൈനംദിനം കടലിൽ പോയി ജീവനോപാധി കണ്ടെത്തുന്ന നമ്മുടെ സഹോദരങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾമൂലം വിഷമിക്കുകയാണ്. അവർക്ക് ആകാവുന്ന സഹായങ്ങളെല്ലാം നൽകേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – cm said not to spreda fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here