സ്വർണക്കടത്ത് പണം ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് സംശയം: എൻഐഐ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്. സ്വർണക്കടത്ത് പണം ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് സംശയിക്കുന്നതായി എൻഐഎ എഫ്‌ഐആറിൽ പറയുന്നു. പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങളുണ്ടെന്നും എൻഐഎ വിശദീകരിക്കുന്നു.
കേസിൽ നിർണായകമായേക്കാവുന്നതാണ് എൻഐഎയുടെ കണ്ടെത്തൽ. കടത്തിക്കൊണ്ടുവരുന്ന സ്വർണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എൻഐഎ പറയുന്നത്. സ്വർണക്കടത്തിന് ഭീകരവാദവുമായി ബന്ധമുണ്ടോയെന്ന് എൻഐഎ വിശദമായി അന്വേഷിക്കും. കേസ് എൻഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും പുറത്തുവന്നു. സ്വർണക്കടത്തിനും ഭീകരവാദ പ്രവർത്തനങ്ങൾക്കും ബന്ധമുണ്ടെന്ന സംശയം ഏജൻസികൾ കൈമാറിയിരിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ, അന്തർദേശീയ ബന്ധങ്ങൾ അന്വേഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. സന്ദീപ് നായർ നാലാം പ്രതിയാണ്.
Story Highlights – Gold smuggling, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here