സ്വര്‍ണക്കടത്ത് കേസ് ; പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി

മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്നും മാറ്റി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് അരുണ്‍ ബാലചന്ദ്രനാണെന്ന് വ്യക്തമായതോടെയാണ് നടപടി. എം. ശിവശങ്കറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് അരുണ്‍ അറിയപ്പെടുന്നത്. ഐടി വകുപ്പ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സ്ഥാനത്തു നിന്നാണ് അരുണ്‍ ബാലചന്ദ്രനെ നീക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് നല്‍കിയത് അരുണ്‍ രാമചന്ദ്രനായിരുന്നു. ഹെതര്‍ ടവറില്‍ ശിവശങ്കറിന്റെ മുറിക്കു സമീപമുള്ള മറ്റൊരു മുറിയാണ് ജൂണ്‍ അവസാനം വാടകക്ക് എടുത്തത്. എന്നാല്‍ എം. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് എടുത്തതെന്നായിരുന്നു അരുണ്‍ വെളിപ്പെടുത്തിയത്. ഒരു ബന്ധു താമസിക്കാന്‍ വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റ് ് ഉടമയുമായി ബന്ധപ്പെട്ടതെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വൈകുന്നേരത്തോടെ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്നും മാറ്റിയത്.
2018-ല്‍ ശിവശങ്കറിനൊപ്പം അമേരിക്കന്‍ പര്യടന സംഘത്തിലും അരുണ്‍ ബാലചന്ദ്രനുണ്ടായിരുന്നു. കേരളത്തിലേക്ക് ഐടി നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ നടത്തിയ യാത്രയില്‍ സംഘം സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അഞ്ചംഗ സംഘത്തിന്റെ യാത്രക്ക് പണം മുടക്കിയത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന സംഘാടകനും അരുണ്‍ ബാലചന്ദ്രനായിരുന്നു.
Story Highlights – Gold smuggling; Arun Balachandran fired from IT department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here