സ്വര്‍ണക്കടത്ത് വിവാദ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സ്വര്‍ണക്കടത്ത് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. എം ശിവശങ്കറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സര്‍ക്കാരിനുമേല്‍ വീണ കരിനിഴല്‍ ഒഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യവും സെക്രട്ടേറിയറ്റ് ആലോചിക്കും.
സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിശദീകരണം തന്നെയായിരിക്കും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ മുഖ്യ അജണ്ട. സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ആരോപണവും ഇതുപോലെ ഉലച്ചിട്ടില്ലെന്ന എന്ന വിലയിരുത്തലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനെ സ്വാഗതം ചെയ്യുമ്പോഴും വിവാദം കെട്ടടങ്ങിയിട്ടില്ല എന്നതും പാര്‍ട്ടി കാണുന്നുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടിയും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. സിപിഐ ഉയര്‍ത്തിയ വിമര്‍ശനങ്ങളും ആവശ്യങ്ങളും യോഗത്തിന്റെ പരിഗണനയില്‍ എത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഴിച്ചുപണിയും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടിയുടെ പിടി അയഞ്ഞു എന്ന വികാരം നേതൃനിരയില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കൂടുതല്‍ ജനപ്രിയ പരിപാടികളുമായി സജീവമാകുന്നതിനുള്ള തന്ത്രങ്ങളും യോഗം മെനയും.
Story Highlights – CPIM state secretariat meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here