സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നിർണായക തെളിവുകൾ പിടിച്ചെടുത്തുവെന്നാണ് വിവരം. ഒപ്പം സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റിലും എൻഐഎ റെയ്ഡ് നടത്തുന്നുണ്ട്.
അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വർണം കസ്റ്റംസ് കണ്ടുകെട്ടി.
Read Also : ജാഗ്രത കുറവുണ്ടായി, സന്ദീപ് നായർ ക്രിമിനലെന്നറിഞ്ഞില്ല ; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ
അതേസമയം മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് കേസിലെ ഒന്നാം പ്രതി സരിത്ത് മൊഴി നൽകിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ശിവശങ്കരൻ ഇടപെട്ടിരുന്നതായും സരിത്ത് കസ്റ്റംസിന് മൊഴി നൽകി. ഔദ്യോഗിക വാഹനത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും സരിത്ത്. കസ്റ്റംസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കോൺസുലേറ്റിൽ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്ത് ഔദ്യോഗിക വാഹനങ്ങളിൽ സ്വർണം കടത്തിയിരുന്നതായും മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. താനും സ്വപ്നയും ചേർന്നാണ് വ്യാജ രേഖകൾ ചമച്ചതെന്നും സരിത്തിന്റെ മൊഴി.
കൂടാതെ പിഡബ്ലുസിക്ക് ഓഫീസ് തുറക്കാൻ എം ശിവശങ്കർ നീക്കം നടത്തിയതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് കാര്യക്ഷമതയില്ലെന്ന് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ റിപ്പോർട്ട് നൽകിയിരുന്നു.
Story Highlights – gold smuggling, sandeep nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here