കൊവിഡ് വ്യാപനം; ശബരിമല മേൽശാന്തി നറുക്കെടുപ്പ് നീളും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശബരിമല മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നീളും. അപേക്ഷകരെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും വൈകിയേക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. അതേസമയം, ഇത്തവണ മേൽശാന്തി തെരഞ്ഞെടുപ്പിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
കൊവിഡ് പിടിമുറുക്കിയതോടെ ശബരിമല മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പും നീളുമെന്നുറപ്പായി. ഓഗസ്റ്റ് 10, 11, തീയതികളിലാണ് മേൽശാന്തി പരിഗണനയിലേക്കുള്ള അഭിമുഖം തീരുമാനിച്ചിരുന്നത്. ഇത്തവണ ശബരിമല മേൽശാന്തി പരിഗണനയിലേയ്ക്ക് 55അപേക്ഷകരും, മാളികപ്പുറം മേൽശാന്തി പരിഗണനയിലേയക്ക് 34 അപേക്ഷകരുമാണുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ പൂജകൾ ചടങ്ങുകൾ മാത്രമായി ചുരുങ്ങിയതും , മണ്ഡലകാലത്തെ കുറിച്ചുള്ള അനിശ്ചിതത്വവുമാകാം അപേക്ഷകരുടെ എണ്ണത്തിൽ കുറവ് വന്നതിന് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
അപേക്ഷകരെ കുറിച്ച് വിലയിരുത്തന്നതിനായുള്ള വിജിലൻസ് അന്വേഷണവും പൂർത്തിയായിട്ടില്ല. സാധരണ ഗതിയിൽ ചിങ്ങം ഒന്നിനാണ് മേൽശാന്തി നറുക്കെടുപ്പ്. ഇതിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടവർ വൃശ്ചിക മാസത്തിൽ ചുമതലയേൽക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് നറുക്കെടുപ്പ് നീളാൻ കാരണമാകുന്നത്. ഇതിന് പുറമേ ഇതര സംസ്ഥാനങ്ങളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ താമസിക്കുന്നവരും അപേക്ഷകരുടെ പട്ടികയിലുണ്ട്.
Story Highlights -sabarilama melsanthi, selection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here