വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം, ബിഹാർ സംസ്ഥാനങ്ങൾ

വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം ബിഹാർ സംസ്ഥാനങ്ങൾ. അസമിൽ മരണം 97 ആയി. അസമിൽ ഇരുപത്തിയാറ് ജില്ലകളിലെ 27 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബിഹാറിൽ 10 പേർ മരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒരാഴ്ചയിലധികമായി അസം, ബിഹാർ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. അസമിൽ 26 ജില്ലകളിലെ 2500 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 27,79,000 ആളുകളെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകുന്നത് ദുരിതത്തിന്റെ ആക്കം കൂട്ടി. ഗുവാഹട്ടി , തേസ്പൂർ, ദുബ്രി, ഗോൽപാറ എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കി. 50,000 പേരെയാണ് 564 ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുന്നത്.
കാസിരംഗ ദേശീയ ഉദ്യാനത്തിലെ 125 മൃഗങ്ങൾ ചത്തു. വെള്ളപ്പൊക്കത്തിൽ 97 പേരും മണ്ണിടിച്ചിൽ 26 പേർക്കും സംസ്ഥാനത്ത് ജീവൻ നഷ്ടമായി. ബിഹാറിൽ മഴക്കെടുതി 9 ലക്ഷം പേരെ ബാധിച്ചു. കോസി, ഗഢ്ക്ക്, ബാഗ്മതി അപകടനിലയും കവിഞ്ഞാണ് ഒഴുകുന്നത്. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, മുസാഫർപൂർ, ഗോപാൽഗഞ്ച് ജില്ലകളിൽ ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. എൻഡിആർഎഫിന്റെ 13 ടീമുകളെ ബിഹാറിലെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. സിക്കിം, മേഘാലയ, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊവിഡ് ഭീതിക്കൊപ്പം പ്രളയവും കാരണം പ്രതിസന്ധിയിലൂടെയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ കടന്നുപോകുന്നത്.
Story Highlights – Assam and Bihar affected by floods
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here