പാര്‍ട്ടിയുമായി ഇടഞ്ഞ സി.സി. മുകുന്ദനെ വിളിപ്പിച്ച് സിപിഐ; ഇന്ന് പാർട്ടി ആസ്ഥാനത്തെത്താൻ നിർദേശം

പാർട്ടി നേതൃത്വവുമായി ഇടഞ്ഞ സി.സി മുകുന്ദൻ എംഎൽഎയെ വിളിപ്പിച്ച് സിപിഐ നേതൃത്വം.
ഇന്ന് പാർട്ടി ആസ്ഥാനത്ത് എത്താനാണ് നിർദേശം. തൃശൂർ ജില്ലാ സമ്മേളനത്തിന് ശേഷം നടത്തിയ പരസ്യ പ്രതികരണത്തിൽ നേരിട്ട് വിശദീകരണം തേടും. പാർട്ടിക്ക് വഴങ്ങിയില്ലെങ്കിൽ നടപടി എടുക്കാനും ആലോചനയുണ്ട്.
ബുധനാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ മുകുന്ദന്റെ വിഷയം ചര്‍ച്ചയാകും. അതിന് മുന്നോടിയായി മുകുന്ദന്റെ ഭാഗം കേൾക്കാനും നിലപാട് മനസ്സിലാക്കാനും സാധ്യമെങ്കില്‍ തിരുത്താനുമാണ് വിളിപ്പിച്ചതെന്നാണ് അറിയുന്നത്. പാര്‍ട്ടിക്ക് അനുകൂലമായി മുകുന്ദന്‍ നിലപാട് മാറ്റാത്ത പക്ഷം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അച്ചടക്കനടപടിയെടുത്തേക്കുമെന്നാണ് സൂചന.
പാര്‍ട്ടിയില്‍ തന്നെ ഒറ്റതിരഞ്ഞാക്രമിക്കാന്‍ ശ്രമം നടന്നുവെന്നും അഴിമതിക്കാരനായ പിഎ തന്റെ ഒപ്പിട്ട് പണം തട്ടാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി അയാള്‍ക്ക് പൂര്‍ണ സംരക്ഷണയൊരുക്കിയെന്നും സിസി മുകുന്ദന്‍ പറഞ്ഞിരുന്നു. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ നേതൃത്വത്തെ സമീപിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി ജില്ലാ ഘടകത്തില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ പല പാര്‍ട്ടികളില്‍ നിന്നും തന്നെ ക്ഷണിച്ചു. സിപിഐഎം, ബിജെപി, കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ വാട്‌സാപ്പിലൂടെ തന്നെ ബന്ധപ്പെട്ടെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍, 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ തുടരുമെന്ന നിലപാടിലാണ് എംഎല്‍എ. തന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഇടപെട്ടാല്‍ തീരാവുന്നത് മാത്രം, എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഇപ്പോള്‍ ഒന്നും ചിന്തിക്കാന്‍ നേരമില്ലെന്നും എം.എല്‍.എ പറഞ്ഞിരുന്നു.
Story Highlights : MLA C.C. Mukundan called in by CPI leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here