രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; 24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. പോസിറ്റീവ് കേസുകളുടെ എണ്ണം പതിനാല് ലക്ഷത്തിന് അടുത്തെത്തി. കൊവിഡ് മരണങ്ങൾ 32,000 കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കർണാടക, തമിഴ്‌നാടിനെ മറികടന്നു. ബെംഗളൂരുവിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം മൂവായിരത്തിലേറെയായി. അതേസമയം, രോഗമുക്തി നിരക്ക് 63.91 ശതമാനമായി ഉയർന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,385,522 ആയി. 24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 705 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ ആകെ മരണം 32063 ആയി. 467,882 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 885,576 ആണ്. ഇന്നലെ മാത്രം 36,145 പേർ രോഗമുക്തരായി.
പുതിയ കേസുകളുടെ 65.98 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 32,108 പോസിറ്റീവ് കേസുകൾ. പശ്ചിമ ബംഗാൾ, ഒഡിഷ, കേരളം, തെലങ്കാന, ഗുജറാത്ത്, ജാർഖണ്ഡ്, ബിഹാർ, അരുണാചൽ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. കർണാടകയിൽ ഒടുവിലായി റിപ്പോർട്ട് ചെയ്ത 5,072 പുതിയ കേസുകളിൽ 2,036ഉം ബംഗളൂരുവിലാണ്. ഇവിടെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 3338 ലെത്തി. രാജസ്ഥാനിൽ കൊവിഡ് പരിശോധനയ്ക്ക് ആധാർ കാർഡ് നിർബന്ധമാക്കി. രാജ്യത്ത് സാമ്പിൾ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. 24 മണിക്കൂറിനിടെ 442,263 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.
Story Highlights -national, covid cases with in 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here