കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമാകാത്ത കനാലുകള്‍ കൂടി ഏറ്റെടുത്ത് നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി.
കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. നഗരത്തില്‍ മാത്രം ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ 155 മില്ലി ലിറ്റര്‍ മഴയാണ് പെയ്തത്. റോഡുകള്‍ വെള്ളക്കെട്ടുകളാല്‍ നിറഞ്ഞു. പല വീടുകളിലും വെള്ളംകയറി. എന്നാല്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയ ഇടങ്ങളില്‍ വെള്ളക്കെട്ട് നിയന്ത്രിക്കാനായതായി ജില്ലാ കളക്ടര്‍ പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമാകാത്ത കനാലുകള്‍ കൂടി ഏറ്റെടുത്ത് വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് നീക്കം. ഓടകളില്‍ നിന്നുള്ള വെള്ളം കനാലുകളില്‍ എത്താത്തതാണ് പല ഇടങ്ങളിലും വെള്ളക്കെട്ടിന് പ്രധാന കാരണമായത്. കോര്‍പറേഷനും ജില്ലാഭരണകൂടവും ഒന്നിച്ചാണ് പ്രതിസന്ധി നേരിടേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കാനുള്ള നടപടികളും ജില്ലാ ഭരണകൂടം ആരംഭിച്ചു.
Story Highlights – rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here