പത്തനംതിട്ട സ്വദേശി മത്തായിയുടെ മരണത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ഫോറസ്റ്റ് ഓഫീസറോടും കമ്മീഷൻ ഉത്തരവിട്ടു. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതകൾ ബാക്കിയാണ്. സുഹൃത്തെന്ന വ്യാജേന മത്തായിക്കെതിരെ വനം വകുപ്പിൽ മൊഴി നൽകിയ അരുണിനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ഇയാളുടെ മൊഴിയിൽ നേരത്തെ പൊലീസ് അന്വേഷണ സംഘം വൈരുധ്യം കണ്ടെത്തിയിരുന്നു.
അതേസമയം, മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ വനം വകുപ്പ് ഓഫീസറിനും നൽകിയിയിരിക്കുന്ന നിർദേശം. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എകെ പ്രദീപ് കുമാർ എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. കേസിൽ കുറ്റാരോപിതരായ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിൽ ഇപ്പോഴും മത്തായിയുടെ കുടുംബം ഉറച്ച് നിൽക്കുകയാണ്.
Story Highlights – mathai death,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here