റെഡ് അലേർട്ട് പ്രഖ്യാപിച്ച വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം; പത്തനംതിട്ടയിലും കോട്ടയത്തും മഴ ശക്തമല്ല
റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട്ടിൽ ഇന്ന് മഴയ്ക്ക് ശമനം. ഇന്നലേയും കഴിഞ്ഞ ദിവസങ്ങളിലും പെയ്ത അതിശക്തമായ മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയിട്ടുണ്ട്.ഇതിനിടെ മുണ്ടക്കൈ ഭാഗത്ത് ഇന്നലെ രാത്രിയോടെ വീണ്ടും നേരിയ ഉരുൾപൊട്ടലുണ്ടായി. ആളുകളെ നേരത്തെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച കോട്ടയത്തും പത്തനംതിട്ടയിലും മഴയ്ക്ക് നേരിയ ശമനമുണ്ട്. കോട്ടയത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് കുറഞ്ഞതോടെ പാലാ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ കോട്ടയം നഗരത്തോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. പൂവത്തുംമൂട്, താഴത്തങ്ങാടി, അയ്മനം, തിരുവാർപ്പ്, കുമരകം മേഖലകളിൽ വെള്ളം കയറുകയാണ്. വൈക്കം മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിലായി. 43 ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണ് ഉള്ളത്.
പത്തനംതിട്ട ജില്ലയുടെ നഗര പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ റാന്നിയിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആറന്മുള കോഴഞ്ചേരി മേഖലകളിൽ വെള്ളം കയറി.കൂടാതെ കോഴഞ്ചേരി ചെങ്ങന്നൂർ റോഡിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴ ശക്തി പ്രാപിച്ചാൽ പമ്പാ ഡാം തുറക്കുമെന്ന മുന്നറിയിപ്പുണ്ട്.
Story Highlights – rain , wayanad, pathanamthitta, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here