Advertisement

‘അവതാരകയിൽ നിന്ന് അഭിനേത്രിയിലേക്ക്; ‘ചക്കപ്പഴം’ വിശേഷങ്ങൾ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

August 9, 2020
4 minutes Read

അശ്വതി ശ്രീകാന്ത്/ അർച്ചന ജി കൃഷ്ണ

‘അവതാരക എന്ന ഐഡിന്റിയിൽ നിന്ന് കൊണ്ട് അഭിനേത്രിയിലേക്കുള്ള റിസ്‌ക് വളരെ കൂടുതലായിരുന്നു…’ ഫ്‌ളവേഴ്‌സില്‍ പുതുതായി സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് അശ്വതി ശ്രീകാന്ത് പറഞ്ഞതിങ്ങനെ.

സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ മലയാളി പ്രേഷകരുടെ മനസിലേക്ക് നടന്നു കയറിയ താരമാണ് അശ്വതി ശ്രീകാന്ത്. സിനിമയിലോ സീരിയലുകളിലോ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ആരാധകവൃന്ദമാണ് അശ്വതിക്കുള്ളത്. അവതാരക, എഴുത്തുകാരി, ആർജെ തുടങ്ങിയ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച അശ്വതി ഇതാ അഭിനയ രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ്.

ഫ്‌ളവേഴ്‌സ്‌ ചാനലിൽ സംപ്രേഷണം ആരംഭിക്കുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലൂടെ അശ്വതി തിങ്കളാഴ്ച രാത്രി 10 മുതൽ മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്..

കഥാപാത്രത്തിനായുള്ള തയാറെടുപ്പ്?

‘ആദ്യമായി ചക്കപ്പഴത്തിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ എനിക്ക് അഭിനയിക്കാൻ അറിയില്ല എന്നാണ് പറഞ്ഞത്. ചക്കപ്പഴത്തിന്റെ സംവിധായകനായ ഉണ്ണികൃഷ്ണൻ സർ പറഞ്ഞത് അഭിനയിക്കാൻ അറിയേണ്ട എന്നായിരുന്നു. പിന്നീട് തിരക്കഥ കേട്ടപ്പോൾ മനസിലായി ടിവി ഷോകൾ ഇല്ലാത്ത സമയങ്ങളിൽ നമ്മൾ വീട്ടിൽ ചെയ്യുന്ന റോളുമായി വലിയ വ്യത്യാസം കഥാപാത്രത്തിന് ഇല്ലെന്ന് … വിവാഹ ശേഷം ഞാനും ഒരു കൂട്ടു കുടുംബത്തിലെ അംഗമായാണ് ജീവിച്ചത്. അതുകൊണ്ട് അതിലെ ജനറേഷൻ വ്യത്യാസവും തലമുറകൾ തമ്മിലുള്ളള കോൺട്രാഡിക്ഷൻസും പെട്ടെന്നി റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു’- അശ്വതി പറയുന്നു.

ജനങ്ങൾക്കിടയിലെ സ്വീകാര്യത

അവതാരക എന്ന നിലയിൽ തനിക്ക് ലഭിച്ച പ്രേഷക സ്വീകാര്യത അഭിനേത്രി എന്ന നിലയിൽ എത്രത്തോളമുണ്ടാകുമെന്നുള്ള ടെൻഷനുണ്ട്. അഭിനയത്തിലേക്ക് വരണമെന്ന് സീരിയസായി വിചാരിച്ചിരുന്നില്ല. മാത്രമല്ല, പ്രേക്ഷകർ നൽകുന്ന ഈ സ്വീകാര്യത അഭിനയത്തെയും ധാരാളം ജഡ്ജ് ചെയ്യപ്പെടുന്നുണ്ട്. അതിലുപരി കരിയറിൽ ഫഌവഴ്‌സ് ചാനൽ തികച്ചും ഒരു മൈൽ സ്റ്റോൺ ആണ്. ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയതും ഫഌവഴ്‌സിലൂടെയാണ്. അതുകൊണ്ട് തന്നെ ഫഌവഴ്‌സിലൂടെ ഇങ്ങനെ ഒരു കാര്യത്തിന് വിളിക്കുമ്പോൾ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അതേസമയം, ചുവട് മാറ്റം ഒരു വലിയ ചലഞ്ചിങ്ങായ കാര്യമാണെന്നും അശ്വതി ട്വന്റിഫോർ ന്യൂസ്. കോമിനോട് പറഞ്ഞു.

ഉപ്പും മുളകുമായി ചക്കപ്പഴം താരതമ്യം ചെയ്യപ്പെടുമോ?

തീർച്ചയായും കുടുംബ പരമ്പരയായതുകൊണ്ട് തന്നെ ‘ഉപ്പും മുളകുമായി’ താരതമ്യം ചെയ്യുമോ എന്ന് ആദ്യം തോന്നിയിരുന്നു. പിന്നീട് സ്‌ക്രിപ്റ്റ് കേട്ടതിന് ശേഷം മനസിലായി ഉപ്പും മുളകും പറയുന്നത് ഒരു കുടുംബത്തിന്റെ കഥയാണെങ്കിൽ കൂട്ടുകുടുംബത്തിന്റെ കഥയാണ് ‘ചക്കപ്പഴം’ പറയുന്നതെന്ന്. ഒന്നിലധികം കുടുംബങ്ങളും കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ കാര്യങ്ങളും ഓരോത്തർക്കും കുടുംബത്തിലുള്ള റോളും കൃത്യമായി ചക്കപ്പഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അമ്മ, അച്ഛൻ, അളിയൻ, പെങ്ങൾ, നാത്തൂൻ അങ്ങനെ ഓരോരുത്തരിലേക്കും കഥയുടെ ഫോക്കസ് പോകുന്നുണ്ട്. മാത്രമല്ല, ഒരു കഥ ഒരു ദിവസം കൊണ്ട് തന്നെ പറഞ്ഞു തീർക്കാനാണ് ശ്രമിക്കുന്നത്.

ശ്രീകുമാറിനെ പോലെ ഹാസ്യ പരമ്പരകൾ ചെയ്ത് എക്‌സിപീരിയൻസുള്ളവരുമായുള്ള അഭിനയം ?

മറിമായം, ഉപ്പും മുളകും പോലുള്ള പരമ്പരകളിലൂടെ അഭിനയരംഗത്ത് വളരെ എക്‌സ്പീരിയൻസ്ഡായുള്ള വ്യക്തിയാണ് ശ്രീകുമാർ. അതുകൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്നിൽ എന്ത് ചെയ്യണമെന്നുള്ള ധാരണയും അവർക്കുണ്ട്. അത് നമ്മളെ കൂടുതൽ കംഫർട്ടാക്കാൻ സഹായിച്ചിട്ടുണ്ട്…

ഷൂട്ടിങ് സെറ്റ്?

എറണാകുളത്ത് ചോറ്റാനിക്കരയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. പലപ്പോഴും ഒരു കൂട്ടുകുടുംബത്തിന്റെ എല്ലാ ഫീച്ചേഴ്‌സും അടങ്ങുന്നതായിരുന്നു ആ വീട്. പ്രൊഡക്ഷനിൽ കൂടുതൽ യുവാക്കളായിരുന്നു. അത് ആശങ്കകൾ കുറയ്ക്കുന്നതിന് സഹായിച്ചു. സ്‌ക്രിപ്റ്റിന്റെ ഉള്ളടക്കം ഉൾക്കൊണ്ടുകൊണ്ട് നമ്മുടേതായ രീതിയിൽ പറയാനുള്ള സ്വാതന്ത്ര്യവും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു.

മുതിർന്ന കുട്ടികളുടെ അമ്മ എന്ന റോളിലാണ് ചക്കപ്പഴത്തിൽ എത്തുന്നത്? ഒരു കുടുംബത്തിലെ മൂത്ത മരുമകളും

ആശയെന്നാണ് ചക്കപ്പഴത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര്. ചക്കപ്പഴത്തിലെ മൂത്ത കുട്ടി 8-ാം ക്ലാസിലാണ് പഠിക്കുന്നത്. ആദ്യം ഇത്രയും വലിയ ഒരു കുട്ടിയുടെ അമ്മ എന്നത് ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാനും ഒരു അമ്മയായതുകൊണ്ട്, എന്റെ മകൾ വലുതാവുമ്പോൾ എങ്ങനെ പെരുമാറണം എന്നുള്ള ഒരു ധാരണ എനിക്ക് ഉണ്ട്. ഇത് പലപ്പോഴും കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കാൻ സഹായിച്ചു. ഇത്രയും വലിയ കുട്ടികളുടെ അമ്മയായി എന്നെ സ്‌ക്രീനിൽ എന്റെ മകൾ എങ്ങനെ കാണും എന്നതാണ് ഇപ്പോൾ ചിന്തിക്കുന്നത്…

ഫഌവഴ്‌സിനൊപ്പമുള്ള യാത്ര…

പലപ്പോഴും ആളുകൾ തിരിച്ചറിയുന്നത് ഫഌവഴ്‌സ് എന്ന ബ്രാൻഡ് നെയിമിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഫഌവഴ്‌സും കുടുംബം പോലെ തന്നെയാണ്.

സെലിബ്രിറ്റി ലൈഫ്?

പുറത്ത് പോകുമ്പോൾ ഫഌവഴിസിലെ അശ്വതി ചേച്ചി അല്ലെ എന്ന് പലരും ചോദിക്കാറുണ്ട്. പുതിയ സീരിയലിന്റെ പരസ്യം കണ്ടു, നന്നായിരുന്നു എന്ന് പലരും നല്ല അഭിപ്രായങ്ങൾ പറയും. സോഷ്യൽ മീഡിയയിലൂടെ ഇൻബോക്‌സിൽ വന്ന് തെറ്റുകൾ പറഞ്ഞ് തരുന്നവരുമുണ്ട്. പിന്നെ എന്തിലും ഏതിലും നെഗറ്റീവ് കാണുന്ന കമന്റുകളെ പലപ്പോഴും ഒഴിക്കാറാണ് പതിവ്.

അഭിനയത്രിയും അവതാരകയും

ടെലിവിഷൻ അവതാരികയായി എത്തുന്നത് മോൾ ഉണ്ടായതിന് ശേഷമാണ്. പലപ്പോഴും ഒരു തുടക്കക്കാരി നേരിടുന്ന എല്ലാ വെല്ലുവിളികളും കരിയറിൽ നേരിട്ടിട്ടുണ്ട്. എങ്കിലും അതിനെയൊക്കെ മാറ്റിനിർത്തി നമ്മൾ സ്‌റ്റേജിൽ പെർഫോം ചെയ്യും.. ഷോയാണ് ആങ്കർ ചെയ്യുന്നതെങ്കിൽ ഷോയുടെ വിജയത്തിനായി പലപ്പോഴും പല ബുദ്ധിമുട്ടുകളും സഹിക്കും. എല്ലാത്തിനുമൊടുവിൽ ഷോ നല്ലതായിരുന്നു എന്ന് പറയുമ്പോൾ കിട്ടുന്ന സന്തോഷം പോലെയായിരുന്നു ചക്കപ്പഴത്തിന്റെ ഓരോ ഷോട്ടും ഒക്കെ ആയി എന്ന് പറയുമ്പോൾ ഉണ്ടായിരുന്ന സന്തോഷമെന്നും അശ്വതി പറയുന്നു.

അവതാരക, അഭിനേത്രി, ആർജെ ഇതിൽ എങ്ങനെ അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്?

എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമ നടി ആവണമെന്ന് ഏതൊരാളെപ്പോലെയും ആഗ്രഹിച്ചിരുന്നു. എന്നാൽ, വീട്ടിൽ അങ്ങനെയൊരു പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാവരെപ്പോലെയും പഠിച്ച് ജോലി വാങ്ങി.
2009 ലാണ് ആദ്യമായി റേഡിയോ ജോക്കിയായി ജോലി ലഭിക്കുന്നത്. പിന്നീട് ദുബായിലേക്ക് പോയി. അവിടെ ആർജെ ആയി ജോലി ചെയ്തു. പിന്നീടാണ് ടെലിവിഷൻ അവതാരകയായി അവസരം ലഭിക്കുന്നതും ഇപ്പോൾ അഭിനയം വരെ എത്തി നിൽക്കുന്നതും.

Story Highlights -Chakkapazham, aswathy sreekanth,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top