കരിപ്പൂർ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു; ലാൻഡിംഗ് കൃത്യമാകാത്തത് ബ്രേക്കിംഗ് സംവിധാനം തകരാറിലാക്കി എന്ന് സൂചന

കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ പരിശോധനകൾ ഉണ്ടാകും. ഡിജിസിഎ ഉദ്യോഗസ്ഥരും എയർ ഇന്ത്യ വിദഗ്ധ സംഘവും ഇന്നലെ കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു.
ഡിജിസിഎ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകും. വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാവീഴ്ചകളുള്ളതായി കഴിഞ്ഞ വർഷം തന്നെ മുന്നറിയിപ്പ് നൽകിയതായി ഡിജിസിഎ അധികൃതർ പറഞ്ഞു. ബ്രേക്ക് സംവിധാനത്തിന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂരിൽ അപകടമുണ്ടായത്. ലാൻഡിംഗിൽ കൃത്യമാകാത്തത് ബ്രേക്ക് സംവിധാനം തകരാറിലാക്കി. ടയറിനും റൺവേയ്ക്കും ഇടയിലെ വെള്ളപ്പാളിയും വിമാനം തെന്നിമാറാൻ കാരണമായി. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം. വിമാനം ലാൻഡ് ചെയ്തത് വെള്ളം കൂടുതലുള്ള മേഖലയിലായിരുന്നു.
ഇത് തന്നെയായിരിക്കും അന്തിമ റിപ്പോർട്ടിലും ഉണ്ടാകുകയെന്നാണ് വിവരം. ഇതിന് ശാസ്ത്രീയമായ തെളിവുണ്ട്. സാധാരണ ടേബിൾ ടോപ്പ് എയർപോർട്ടുകളിൽ മഴ കനത്താൽ ലാൻഡിംഗ് അനുമതി നൽകാറില്ല. അപകടമുണ്ടായ ദിവസം നിശ്ചിത ശതമാനത്തേക്കാൾ അളവ് മഴയുണ്ടായിരുന്നു. 18 പേരാണ് അപകടത്തിൽ മരണപ്പെട്ടത്.
Story Highlights – karipur airport, air india crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here