വടക്കന്‍ കേരളത്തില്‍ മഴക്ക് നേരിയ ശമനം

വടക്കന്‍ കേരളത്തില്‍ മഴക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട്, വയനാട് ജില്ലകളിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 600 ഓളം ആളുകളാണ് ക്യാമ്പുകളിലേക്ക് മാറിയത്. നിരവധി പേര്‍ ബന്ധു വീടുകളിലും അഭയം തേടി. കണ്ണൂര്‍ ജില്ലയില്‍ 1200 കുടബങ്ങളില്‍ നിന്നായി 5000 പേരെ മാറ്റി പാര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചു വിട്ടു.
മഴ ശക്തി പ്രാപിച്ചാല്‍ വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നേക്കും. കോഴിക്കോട് മൈസൂര്‍ ദേശീയ പാതയില്‍ പൊന്‍കുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന്, ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ തീരദേശ മേഘലകളില്‍ കടലാക്രമണം രൂക്ഷമാണ്. കാലവര്‍ഷം അതിശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ഈസാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത ജാഗ്രത വേണമെന്നാണ് നിര്‍ദേശം.
Story Highlights – rain updates, kerala , kozhikode, wayanad, kannur, kasargod, malapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here