അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്; വിതരണം അടുത്ത മാസം മുതല്‍

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകരണ സംഘം അംഗങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് പദ്ധതിയുമായി സഹകരണ വകുപ്പ്. കേരള സഹകരണ അംഗ സമാശ്വാസ നിധി ഫണ്ടില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ളവര്‍ക്കാണ് ധനസഹായ വിതരണം നടത്തുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്കോ ആശ്രിതര്‍ക്കോ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയില്ല. അര്‍ഹരായവര്‍ക്ക് പരമാവധി അമ്പതിനായിരം രൂപ വരെയാണ് സഹായം ലഭ്യമാക്കുന്നത്. മാരക രോഗ ബാധിതരായവര്‍ക്കാണ് ഈ സഹായം ലഭിക്കുക. അര്‍ബുദം, വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവര്‍, എച്ച്‌ഐവി ബാധിതര്‍, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, കരള്‍ സംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് സഹായധനം നല്‍കുക.
ഇതിന് പുറമെ സഹകരണ സംഘ അംഗങ്ങളില്‍ വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍, ശയ്യാവലംബരായവര്‍ എന്നിവര്‍ക്കും ധനസഹായം ലഭിക്കും. അപകടത്തില്‍പ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ ആശ്രിതര്‍ എന്നിവര്‍ക്കും സഹായം നല്‍കും. മാതാപിതാക്കള്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട കുട്ടികള്‍ക്കും സഹായം ലഭ്യമാക്കും. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ട സഹകാരികളെയും സഹായിക്കും.
26.79 കോടി രൂപയാണ് നിലവില്‍ ഈ സഹായപദ്ധതിക്കായി ഉപയോഗിക്കുക. മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സഹകരണസംഘം രജിസ്ട്രാറുടെ www.cooperation.kerala.gov.in എന്ന വെബ്‌സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭ്യമാകുന്നതാണ്.
Story Highlights – financial assistance scheme up kerala gov
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here