തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേസമയം അഞ്ച് പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുക. അതേസമയം, ശബരിമലയില്‍ ചിങ്ങമാസ പൂജകള്‍ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. നവംബറിലെ കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താവും ശബരിമലയിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ നാലമ്പലത്തിന് പുറത്ത് നിന്ന് തൊഴാന്‍ മാത്രമാണ് അനുമതി. ഈ സാഹചര്യത്തിലാണ് ചിങ്ങം ഒന്ന് മുതല്‍ ശബരിമല ഒഴികേയുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പ്രവേശനം അനുവദിക്കുക.
ശ്രീകോവിലില്‍ നിന്നും നേരിട്ട് പ്രസാദം നല്‍കില്ല. ഇതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടര്‍ തയാറാക്കും. ക്ഷേത്രക്കുളത്തില്‍ കുളിക്കാനും അനുമതിയില്ല. രാവിലെ ആറ് മണിക്ക് മുന്‍പും വൈകിട്ട് 6.30 മുതല്‍ 7 വരെയും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല. ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. അതേസമയം വരുമാനം മാത്രം കണക്കിലെടുത്തല്ല നിലവിലെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – Devotees can enter temples under the Travancore Devaswom Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here