കരിപ്പൂർ വിമാന ദുരന്തം: രക്ഷാപ്രവർത്തനം നടത്തിയ ഭൂരിഭാഗം പേരുടെ ഫലവും നെഗറ്റീവ്

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്കായുള്ള കോവിഡ് പരിശോധന പുരോഗമിക്കുന്നു. ലഭ്യമായ ഫലങ്ങളിൽ ഭൂരിഭാഗവും നെഗറ്റീവ് ആണ്. ഇരുപത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ എർപെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. ഇവരുടെ കൊവിഡ് പരിശോധന നിലവിൽ പുരോഗമിക്കുന്നത്. 305 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 20 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പരിശോധന നടത്തിയ എയർപോർട്ട് അതോറിറ്റിയിലെ 130 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്.
രോഗം സ്ഥിരീകരിച്ചവരിൽ നാട്ടുകാരും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നുണ്ട്. കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് ആയത്. രോഗബാധ സ്ഥിരീകരിച്ചത് കണ്ടെയ്ൻമെന്റ് മേഖലയിൽ ഉള്ള ആളുകൾക്കാണ്. ഇതിനാൽ രക്ഷാ പ്രവർത്തനത്തിന് ഏർപ്പെട്ടത് തന്നെയാണോ രോഗം ബാധിക്കാൻ കാരണമെന്ന് ഉറപ്പിക്കാനാകില്ല. കരിപ്പൂർ ദുരന്ത ശേഷം നിരീക്ഷണത്തിൽ പോയ മലപ്പുറം ജില്ലാ കളക്ടർ ഉൾപ്പടെയുടെ ഉന്നത ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെയും രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.
Story Highlights – air India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here