ബാങ്ക് ലോക്കറിലെ പണം ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തുകയെന്ന സ്വപ്നയുടെ വാദം തള്ളി കോടതി

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കമ്മീഷന്‍ ഇനത്തില്‍ ലഭിച്ച പണമാണ് ഇഡി കണ്ടെടുത്തതെന്ന സ്വപ്നയുടെ വാദവും കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ പരാമര്‍ശം
ബാങ്ക് ലോക്കറിലെ പണം ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തുകയെന്ന സ്വപ്നയുടെ വാദം തെറ്റെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും സ്വര്‍ണവുമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സ്വപ്നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പറഞ്ഞു. വിദേശത്തും സ്വദേശത്തുമുള്ള ഉന്നതര്‍ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. സ്വപ്നയടക്കം മൂന്ന് പ്രതികള്‍ക്കും യുണീടാക് കമ്മീഷന്‍ നല്‍കിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. രാജ്യത്തിനകത്തും പുറത്തും ഉന്നത സ്വാധീനമുള്ളവര്‍ സ്വര്‍ണക്കടത്തിന്റെ ഭാഗമായിട്ടുണ്ടെന്നും പ്രാഥമിക വിവരങ്ങളുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും അഖണ്ഡതയും തകര്‍ക്കുന്ന നടപടികള്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlights – court rejected bail application of Swapna suresh, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here