തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 464 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം അയ്യായിരം കടന്നു

തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലാണ് വര്‍ധന. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 464 പേരില്‍ 450 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒന്‍പത് മരണവും ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കരോഗബാധിതരാണ് ഇതിലേറെയും. സമൂഹ വ്യാപനം നടന്ന തീരദേശ മേഖലകളില്‍ രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് അഞ്ചുതെങ്ങില്‍ 142 പരിശോധനകളില്‍ നാല് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കഴക്കൂട്ടം, ആറ്റിങ്ങല്‍, വെഞ്ഞാറമൂട് മേഖലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
വെഞ്ഞാറമൂട്ടിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേന്ദ്രം അടച്ചു. പ്രദേശത്ത് മത്സ്യ വ്യാപാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിക്കുകയും ചെയ്തു. മലയോര ഗ്രാമീണ മേഖലകളിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. കള്ളിക്കാട് പഞ്ചായത്തില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കടയില്‍ പത്ത് പേര്‍ക്കും ഇന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ കഴിഞ്ഞ ദിവസം മരിച്ച ഒന്‍പത് പേരുടെ പരിശോധന ഫലം പോസിറ്റീവായതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം വെല്ലുവിളിയാക്കുന്നുണ്ട്. നിലവില്‍ 5163 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇന്ന് പുതുതായി 3469 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24241 ആയി.
Story Highlights – Thiruvananthapuram district covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here