പക്ഷാഘാതം വന്ന രോഗിയോട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത; രോഗി കടത്തിണ്ണയിൽ കിടന്നത് ഒന്നര മണിക്കൂർ
ഇടുക്കി പഴയരികണ്ടത്ത് പക്ഷാഘാതം വന്ന രോഗിയോട് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. പിപിഇ കിറ്റിനടക്കമുള്ള മുഴുവന്‍ തുകയും ലഭിക്കാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് ഡ്രൈവർ വാശിപിടിച്ചതോടെ കഞ്ഞിക്കുഴി സ്വദേശിക്ക് ഒന്നര മണിക്കൂര്‍ നേരമാണ് കടത്തിണ്ണയില്‍ കിടക്കേണ്ടി വന്നത്. രോഗി നേരത്തെ ആശുപത്രിലെത്തിച്ചതിന്റെ തുക ലഭിക്കാത്തതിനാലാണ് ഇങ്ങനെ പെരുമാറിയത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.
Read Also : കൊവിഡ് സെല്ലിൽ വിളിച്ച് ആംബുലൻസ് എത്തിയത് 4 മണിക്കൂർ വൈകി; ആശുപത്രിയിൽ എത്തും മുൻപ് രോഗി മരിച്ചു
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം തിരികെ വീട്ടിലേക്ക് വരികയായിരുന്നു ഷാജി. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കുഴഞ്ഞുവീണു. ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഇയാളെ സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ 4500 രൂപ തന്നാല്‍ മാത്രമേ രോഗിയെ കോട്ടയത്ത് എത്തിക്കാന്‍ കഴിയൂവെന്ന് ആംബുലന്‍സ് ഡ്രൈവർ പറഞ്ഞതോടെ ഷാജിക്ക് കടത്തിണ്ണയിൽ ഏറെ നേരം കിടക്കേണ്ടി വന്നു.
Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കണ്ണൂരിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും പിരിവിട്ട് പണം നല്‍കിയതിന് ശേഷമാണ് ഡ്രൈവര്‍ ആംബുലന്‍സ് എടുക്കാന്‍ തയ്യാറായത്. നേരത്തെ ഇതേ രോഗി ആംബുലന്‍സ് വിളിച്ചപ്പോള്‍ മുഴുവന്‍ തുകയും നല്‍കാത്തതിനാലാണ് മുൻകൂറായി പണം ആവശ്യപ്പെട്ടതെന്ന് ആംബുലന്‍സ് ഡ്രൈവറുടെ പറയുന്നു. ഷാജി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
Story Highlights – Cruelty of an ambulance driver to a paralysed patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here