വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. പ്രതികള്‍ക്ക് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് കടുത്ത രാഷ്ട്രീയ മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന്റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളായ അജിത്ത്, ഷജിത്ത്,സതിമോന്‍, നജീബ് എന്നിവരെ റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതികളായ സജീവിന്റെയും, സനലിന്റെയും ഇവരെ ഒളിവില്‍ പാര്‍പ്പിച്ച മദപുരം സ്വദേശിനി പ്രീജയുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തില്‍ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി ബി അശോകന്‍ പറഞ്ഞു.
വെഞ്ഞാറുമുട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും, മിഥിലാജും കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതികളില്‍ ഏറെയും. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് രാഷ്ട്രീയ മുന്‍വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണ്സംഘര്‍ഷങ്ങളുടെ തുടക്കം. കൊട്ടിക്കലാശത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് സംഘര്‍ഷമുണ്ടായി. ഇവിടെ തുടങ്ങിയ വൈരാഗ്യം തുടര്‍ സംഘര്‍ഷങ്ങളിലേക്ക് നയിച്ചു.
ഈ വര്‍ഷം ഏപ്രില്‍ നാലിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹിനെ, കൊലപാതക കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചു. അന്നേ ദിവസം തന്നെ കൊല്ലപ്പെട്ട ഹഖ് മുഹമ്മദും സംഘവും പ്രതികളെ തിരിച്ചടിച്ചു. മെയ് 25ന് ഡിവൈഎഫ്‌ഐ നേതാവ് ഫൈസലിന് നേരെ വധശ്രമമുണ്ടായി.
ഈ കേസില്‍ ജയിലിലായത് വൈരാഗ്യം വര്‍ധിപ്പിച്ചു. കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിലാണ്. ഒന്നാം പ്രതി സജീവും രണ്ടാം പ്രതി അന്‍സാറും മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഡാലോചനയുടെ ഭാഗമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി.ബി അശോകന്‍ പറഞ്ഞു.
Story Highlights – Police, Venjaramoodu murder, political murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here