വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും

പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൂന്നംഗ ഫോറന്‍സിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഒരു മാസം നീണ്ട് നിന്ന പ്രതിഷേധത്തിനൊടുവിലാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കുടുംബം തീരുമാനമെടുത്തിരിക്കുന്നത്.
ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് ഇക്കാര്യത്തില്‍ അയവ് വരുത്തിയത്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യ പ്രകാരം വെള്ളിയാഴ്ച വീണ്ടും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഡോക്ടറുമാരെ നിര്‍ദേശിച്ചതും സിബിഐയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മരണ കാരണം ശ്വസകോശത്തില്‍ വെള്ളം കയറിയാതാണ്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചോ ഇപ്പോള്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച സിബിഐയോ കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല.
Story Highlights – body of Mathai will be cremated on Saturday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here