മരട് ഫ്‌ളാറ്റ് പൊളിക്കൽ; ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

സുപ്രിംകോടതിയുടെ നിർദേശ പ്രകാരം പൊളിച്ചു നീക്കിയ മരടിലെ ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തുവെന്ന് കാണിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച നഗരസഭക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി.
തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 11, 12 തിയതികളിലായാണ് പൊളിച്ചു നീക്കിയത്. നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്തപ്പോൾ കായലിൽ വീണ ആൽഫാ സെറിന്റെ അവശിഷ്ടങ്ങളാണ് ഫ്‌ളാറ്റ് പൊളിച്ച് ഏഴ് മാസത്തിനു ശേഷം കരാറുകാരായ വിജയ് സ്റ്റീൽസ് ഇപ്പോൾ നീക്കം ചെയ്യുന്നത്. കായലിലേക്ക് താൽക്കാലിക ബണ്ട് നിർമിച്ച് യന്ത്ര സഹായത്തോടെയാണ് അവശിഷ്ടങ്ങൾ കരയിലെത്തിക്കുന്നത്.
ഫ്‌ളാറ്റ് പൊളിക്കുമ്പോൾ അടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റാതിരിക്കാനായിരുന്നു ഫ്‌ളാറ്റ് കായലിലേക്ക് വീഴ്ത്തിയത്. ഇവ പൂർണമായും നീക്കം ചെയ്തുവെന്ന് കാണിച്ച് മരട് നഗരസഭ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ഇപ്പോൾ അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി. അവശിഷ്ടം നീക്കൽ രണ്ട് ദിവസം കൂടി തുടരും. കരയിൽ എത്തിക്കുന്ന ഫ്‌ലാറ്റ് അവശിഷ്ടം എന്തു ചെയ്യണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
Story Highlights -Demolition of marad flat; Alpha Serine began removing debris that had fallen into the flat’s backyard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here