കടുത്ത വാക്കുകള്‍ ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അരുണ്‍ മിശ്ര

മനസാക്ഷിക്ക് അനുസരിച്ചാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിടവാങ്ങല്‍ ചടങ്ങില്‍. തന്റെ വിധികള്‍ വിശകലനം ചെയ്തുക്കൊള്ളൂ. പക്ഷെ പലവിധ നിറങ്ങള്‍ നല്‍കരുതെന്ന് അരുണ്‍ മിശ്ര അഭ്യര്‍ത്ഥിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര മാര്‍ഗദീപമാണെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. അതേസമയം, വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ പ്രതിഷേധവുമായി രംഗത്തെത്തി.
കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ യാത്രയയപ്പ് ചടങ്ങാണ് സുപ്രിംകോടതിയില്‍ സംഘടിപ്പിച്ചത്. സുപ്രിംകോടതിയുടെ ഉരുക്ക് ജഡ്ജിയെന്നാണ് അരുണ്‍ മിശ്രയെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വിശേഷിപ്പിച്ചത്. പ്രതികൂല സാഹചര്യങ്ങളെ അരുണ്‍ മിശ്ര ധൈര്യപൂര്‍വം നേരിട്ടെന്നും, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും തന്റെ ജോലി തടസമില്ലാതെ തുടര്‍ന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
ന്യായമായും, കൃത്യമായും തീര്‍പ്പ് കല്‍പ്പിച്ചില്ല എന്ന് തോന്നിയ ഒരു കേസ് പോലുമില്ലെന്ന് മറുപടി പ്രസംഗത്തില്‍ അരുണ്‍ മിശ്ര വ്യക്തമാക്കി. പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസും അരുണ്‍ മിശ്ര പരോക്ഷമായി പരാമര്‍ശിച്ചു. ശിക്ഷ നല്‍കരുതെന്ന് എ.ജി ആവശ്യപ്പെട്ടെങ്കിലും ശിക്ഷ നല്‍കേണ്ടി വന്നു. അക്കാര്യത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കടുത്ത വാക്കുകള്‍ ഉപയോഗിച്ചിരിക്കാം. അത് ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും അരുണ്‍ മിശ്ര അഭ്യര്‍ത്ഥിച്ചു. അതേസമയം, വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്ത് നല്‍കി. ഡിസംബറില്‍ തന്റെ കാലാവധി തീരുന്നത് വരെ സുപ്രീംകോടതിയിലെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് ദുഷ്യന്ത് ദവെ അറിയിച്ചു.
Story Highlights – Justice Arun Mishra apologizes in farewell speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here