കടുവ ഭീതിയിൽ വയനാട് പാമ്പ്ര മേഖല

വയനാട് ഇരുളം പാമ്പ്രയിൽ റോഡരികിൽ കടുവയെ കണ്ടെത്തി. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഒരുമാസത്തിലധികമായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ബത്തേരി- പുൽപ്പള്ളി റോഡിലെ വനപാതയിൽ പാമ്പ്ര പൊകലമാളത്താണ് വഴിയാത്രക്കാർ കടുവയെ കണ്ടത്. ഒരു ഭാഗത്ത് എസ്റ്റേറ്റും, ഒരു ഭാഗത്ത് വനവുമുള്ള പ്രദേശമാണിവിടം. അതുകൊണ്ട് തന്നെ കടുവ പതുങ്ങിയിരുന്നാൽ യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാനാകില്ല. ദിവസങ്ങൾക്ക് മുമ്പ് ബത്തേരിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. തലനാരിഴക്കാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. പട്ടാപ്പകൽ വീണ്ടും പ്രദേശത്ത് കടുവയെ കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശത്തുകാർ.
പ്രദേശത്തെ കർഷകരുടേതുൾപ്പെടെ വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു. കൂടുതൽ കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടാൻ വനംവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നേരത്തെ കദവാക്കുന്നിൽ ആദിവാസി യുവാവിനെ ആക്രമിച്ച് കൊന്നതിന് പിന്നാലെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Story Highlights – wayanad pampra region in fear of tiger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here