കാസർഗോട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി
പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ കാസർഗോട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് പരുക്കേറ്റു. കാസർഗോട്ട് ഡിവൈഎസ്പി ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറിയെങ്കിലും കേസ് ഡയറി ക്രൈംബ്രാഞ്ച് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കളക്ടറേറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ വ്യാപകമായി കല്ലെറിയുകയും ചെയ്തു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. നിലത്ത് കിടന്ന് പ്രതിരോധച്ച പ്രദീപിനെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പ്രദീപ് കുമാറിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. സംഘർഷത്തിനിടെ കാസർഗോട്ട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ തലക്ക് പരുക്കേറ്റു. ഇദ്ദേഹം ഉൾപ്പെടെ ആറ് പൊലീസുകാർക്കും നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.
Story Highlights – Periya twin murder, Youth congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here