കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്; ആറ് മാസത്തിനകം പണം തിരികെ നല്‍കണമെന്ന് മുസ്ലീം ലീഗ്
എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ലീഗ് നേതൃത്വം നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
എം.സി. കമറുദ്ദീന്‍ എംഎല്‍എയുമായി ഫോണില്‍ സംസാരിച്ചു. വിമര്‍ശനങ്ങളും പരാതികളും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. നിക്ഷേപകരുടെ തുക നഷ്ടം വരാതെ സംരക്ഷിക്കും. ഇക്കാര്യത്തിനാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. എംസി കമറുദ്ദീന്റെ നിലവിലെ ബാധ്യതകളും ആസ്തികളും സംബന്ധിച്ച് ഈമാസം 30 ന് മുന്‍പായി കണക്കെടുപ്പ് നടത്തി വിവരം നല്‍കണം. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക എംസി കമറുദ്ദീന്റെ ആസ്തി വിറ്റ് ആറുമാസത്തിനുള്ളില്‍ നല്‍കണം. ഇത് സംബന്ധിച്ച സെറ്റില്‍മെന്റിന് ജില്ലാ മുസ്ലീംലീഗ് ട്രെഷറെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃത്വം അറിയിച്ചു.
ആസ്തിയും കടബാധ്യതയും എത്ര വീതമുണ്ടെന്ന് നേതൃത്വത്തെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ആസ്തി ഉപയോഗപ്പെടുത്തി നിക്ഷേപകരുടെ പണം നല്‍കണം. പണം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബന്ധുക്കളുടെ കൈയില്‍ നിന്നോ അഭ്യുദയകാംക്ഷികളില്‍ നിന്നോ പണം സ്വരൂപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തുക പൂര്‍ണമായും നല്‍കണമെന്നും ലീഗ് നേതൃത്വം നിര്‍ദേശിച്ചു.
Story Highlights – mc kamaruddin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here