അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ് : മുൻ സിഎജിയെയും, മുൻ എയർ വൈസ് മാർഷലിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ മുൻ സി.എ.ജി ശശികാന്ത് ശർമയെയും, മുൻ എയർ വൈസ് മാർഷൽ ജസ്ബീർ സിംഗ് പനേസറിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ. പ്രോസിക്യൂഷൻ അനുമതിക്കായി പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചു. അനുബന്ധ കുറ്റപത്രത്തിൽ ഉദ്യോഗസ്ഥരെ അടക്കം അഞ്ച് പേരെ പ്രതി ചേർക്കും.
മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിന് തുടക്കമിടുമ്പോൾ ശശികാന്ത് ശർമ പ്രതിരോധ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ആയിരുന്നു. ശശികാന്ത് ശർമയ്ക്ക് ക്രമക്കേടിൽ വ്യക്തമായ പങ്കുണ്ടെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. മുൻ എയർ വൈസ് മാർഷൽ ജസ്ബീർ സിംഗ് പനേസറിന്റെ പങ്കാളിത്തവും ബോധ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ രണ്ട് മുൻ ഉദ്യോഗസ്ഥരെയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.
നേരത്തെ മുൻ എയർ ചീഫ് മാർഷൽ എസ്.പി. ത്യാഗിയെയും, മുഖ്യ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വി.ഐ.പികളുടെ യാത്രക്കായി 12 അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയുമായി കരാറിലേർപ്പെട്ടത്. ക്രമക്കേട് ആരോപണമുയർന്നതിനെ തുടർന്ന് പിന്നീട് കരാർ റദ്ദാക്കി.
Story Highlights – cbi , agustawestland case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here