കമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; മധ്യസ്ഥ ചർച്ച ആരംഭിച്ചു

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചു. എംഎൽഎയുടെ ആസ്തി വിവരങ്ങൾ 15 ദിവസത്തിനകം കണക്കാക്കും. പിന്നീട് കടബാധ്യതയും കണക്കാക്കി ലീഗ് നേതൃത്വത്തെ ധരിപ്പിക്കും. ഇതിനിടയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കേസിൽ അന്വേഷണം ആരംഭിച്ചു.
Read Also : സാമ്പത്തിക തട്ടിപ്പ്; കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ പൊലീസ് പരിശോധന
അതേസമയം കേസിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമുള്ള നടപടികൾ ആരംഭിച്ചു. ജില്ലാ ട്രഷറർ കല്ലട്ര മാഹിനെയാണ് സംസ്ഥാന നേതൃത്വം ഇതിനായി ചുമതലപ്പെടുത്തിയത്. പ്രാഥമികമായി കമറുദ്ദീന്റെ ആസ്തി വിവരങ്ങളും കടബാധ്യത സംബന്ധിച്ച കാര്യങ്ങളും പരിശോധിച്ച് മുഴുവൻ നിക്ഷേപകർക്കും പണം തിരിച്ചു കിട്ടുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് കല്ലട്ര മാഹിൻ പറഞ്ഞു. ആദ്യഘട്ടത്തിൽ ചെറിയ ഇടപാടുകാർക്ക് മുൻഗണന നൽകിയാകും പ്രശ്‌ന പരിഹാരമുണ്ടാവുക.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വണ്ടിച്ചെക്ക് കേസിൽ നേരിട്ട് ഹാജരാകാനുള്ള കോടതി നിർദേശവുമുണ്ട്. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരിച്ചുനൽകണമെന്നാണ് കമറുദ്ദീനുള്ള നേതൃത്വത്തിന്റെ നിർദേശം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പരാതികൾ ഒത്തുതീർപ്പാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എംഎൽഎയുടെ പെരുമാറ്റചട്ടലംഘന ലംഘനത്തിനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ സ്പീക്കർക്ക് കത്തയച്ചു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും സിപിഐഎമ്മും ജില്ലയിൽ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്.
Story Highlights – mc kamaruddhin mla, jewellery fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here