ജിഎസ്ടി : കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജി
ജിഎസ്ടിയിൽ കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ജിഎസ്ടി കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ തുക വകമാറ്റി ഉപയോഗിച്ചു. 2017-18 , 2018-19 സാമ്പത്തിക വർഷമാണ് സർക്കാർ നിയമം ലംഘിച്ചത്. 24 എക്‌സ്‌ക്ലൂസിവ്.
കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച് കോമ്പൻസേഷൻ ഫണ്ടിൽ തുകയില്ലാത്തതാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ വൈകുന്നത് എന്നായിരുന്നു ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന. എന്നാൽ കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസർക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലാണ് സിഎജിയുടെ സുപ്രധാനമായ നിഗമനം.
ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ പിരിക്കുന്ന നികുതി ആദ്യം എത്തുന്നത് സിഎഫ്‌ഐയിലേയ്ക്കാണ്. നികുതി വകുപ്പ് സിഎഫ്‌ഐയിൽ നിന്ന് തുക കോമ്പൻസേഷൻ അകൗണ്ടിലോട്ട് മാറ്റണം. ഇങ്ങനെ മാറ്റുന്ന തുക സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കും. എന്നാൽ ഇതിന് മുതിരാതെ തുക സിഎഫ്‌ഐയിൽ നിന്ന് കേന്ദ്രസർക്കാർ വകമാറ്റിയെന്നാണ് സിഎജി കണ്ടെത്തൽ. ജിഎസ്ടി കോമ്പൻസേഷൻ സെസ് ആക്ട് 2017 ആണ് കേന്ദ്രസർക്കാർ ലംഘിച്ചത്.
2017-18 , 2018-19 സാമ്പത്തിക വർഷത്തിൽ 47,272 കോടി രൂപയെങ്കിലും ഈ വിധത്തിൽ കേന്ദ്രം കൈക്കലാക്കിയതായും റിപ്പോർട്ടിൽ സി.എ.ജി പറയുന്നു.
Story Highlights – GST central govt violated rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here