സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ നോക്കിനിൽക്കില്ല; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

സ്ത്രീകൾക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ.
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ ഒരിക്കലും നോക്കിനിൽക്കില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിടുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അവരുടെ യൂട്യൂബ് സസ്‌ക്രൈബ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇതെടുക്കണം. ഇത്തരത്തിൽ സ്തീകളെ അപമാനിച്ച് പണം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളെ സർക്കാർ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരം ആൾക്കാർക്കെതിരെ പൊതുസമൂഹമാകെ മുന്നോട്ട് വരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്തതായി പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായർ എന്നയാൾ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബർ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതിനായി മ്യൂസിയം പൊലീസിന് കൈമാറുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായർക്കെതിരെ ഐ.പി.സി. സെക്ഷൻ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷൻ 120 പ്രകാരവുമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
26ന് 07.30 മണിക്ക് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാരിക്കാരികൾ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് പി നായർക്ക് എതിരെ ഐ.പി.സി സെക്ഷൻ 354 പ്രകാരവും തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ പൊലീസിന് ലഭിച്ച പരാതിയുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ നിയമാനുസൃതം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. ഈ കേസുകളിൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് എന്നയാൾ അപകീർത്തിപ്പെടുത്തിയതായി കാണിച്ചുള്ള പരാതിയിൻമേൽ ഹൈടെക് സെൽ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സർക്കാരല്ല നിലവിലുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ ഒരിക്കലും നോക്കിനിൽക്കില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിടുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അവരുടെ യൂ ട്യൂബ് സസ്‌ക്രൈബ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇതെടുക്കണം. ഇത്തരത്തിൽ സ്തീകളെ അപമാനിച്ച് പണം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളെ സർക്കാർ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരം ആൾക്കാർക്കെതിരെ പൊതുസമൂഹമാകെ മുന്നോട്ട് വരേണ്ടതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here