കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ പദ്ധതി പ്രകാരം ഇൻഷുറൻസ് തുക ലഭിക്കുമോ ? [24 Fact Check]

രാജ്യത്ത് കൊവിഡ് മരണങ്ങൾ അനുദിനം വർധിക്കുകയാണ്. അതിനിടെയാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ സുരക്ഷാ യോജന പദ്ധതികൾ പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ- ‘നിങ്ങളുടെ അടുത്ത ബന്ധു / ചങ്ങാതി ആരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സേവിങ്‌സ് അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ഒരു വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റോ പാസ്ബുക്ക് എൻട്രിയോ ആവശ്യപ്പെടുക. അതിൽ 12 രൂപയുടെയോ അല്ലെങ്കിൽ 330 രൂപയുടേയോ, ഇടപാട് നടന്നിട്ടുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ ഉടൻ തന്നെ ബാങ്കിൽ പോയി ഇൻഷുറൻസ് ക്ലെയിം ചെയ്യുക. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന 330 രൂപയ്ക്കും പ്രധാൻ മന്ത്രി സുരക്ഷ ഭീമ യോജന 12 രൂപയ്ക്കും, 2 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും’.
ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമായി നിരവധി പേരാണ് ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷാ യോജന പദ്ധതികളുണ്ടെന്നത് ശരിയാണ്. എന്നാൽ അവയെല്ലാം കൊവിഡ് മരണങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കില്ല.

പ്രതിമാസം 12 രൂപ അടവ് വരുന്ന പ്രധാൻ മന്ത്രി സുരക്ഷ ഭീമ യോജന അപകടങ്ങളെ തുടർന്ന് മരിക്കുന്നവർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ നൽകുകയുള്ളു. കൊവിഡ് മരണങ്ങൾ ഒരിക്കലും അപകടമരണം എന്ന വിഭാഗത്തിൽ വരില്ല. എന്നാൽ 330 രൂപ പ്രതിമാസ അടവ് വരുന്ന പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന കൊവിഡ് ബാധിച്ച് മരിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എസ്ബിഐ ഫൈനാൻഷ്യൽ ഇൻക്ലൂഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജർ സന്തോഷ് സദാശിവൻ നായർ ട്വന്റിഫോറിനോട് പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷ, സേവിംഗ്‌സ് പദ്ധതികൾ എന്നീ വിവരങ്ങളെല്ലാം അതത് ബാങ്കുമായി ബന്ധപ്പെട്ട അധികാരികളോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുന്നതാണ് ഉത്തമം.
Story Highlights – covid death, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here