Advertisement

സസ്‌പെൻഷൻ നടപടി; പ്രതിഷേധം വ്യാപകമാക്കി ഡോക്ടർമാരുടെ സംഘടനകൾ; ഒപി ബഹിഷ്‌കരിക്കും

October 5, 2020
Google News 1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും. കൊവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയായിരിക്കും പ്രതിഷേധം. എന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കും. ഇന്നു മുതൽ ഓൺലൈൻ ക്ലാസ്സുകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് എല്ലാ മെഡിക്കൽ കോളജിലെയും കൊവിഡ് നോഡൽ ഓഫീസർമാർ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു.

അതേസമയം കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മർദത്തിലായി. കൊവിഡ് സാഹചര്യത്തിൽ സമരം തുടർന്നാൽ പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചർച്ചയുണ്ടായേക്കും.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും കഴിഞ്ഞ 18നാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം തുടരുകയാണ്.

Story Highlights Thiruvananthapuram medical college, Doctors strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here