എറണാകുളം ജില്ലയില്‍ കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് ബന്ധപ്പെടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഫോണ്‍ സൗകര്യം

എറണാകുളം ജില്ലയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ രോഗലക്ഷണം അനുഭവപ്പെടുമ്പോള്‍ തന്നെ ആളുകള്‍ക്ക് ബന്ധപ്പെടാനായി ഒരോ തദ്ദേശ ഭരണ സ്ഥാപനത്തിലും പ്രത്യേക ഫോണ്‍ സൗകര്യം ഏര്‍പ്പാടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ സൗകര്യം, ക്ലിനിക്കല്‍ ഫോളോ അപ്പിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് സംശയിക്കുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി നടത്താന്‍ തീരുമാനിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് കൃത്യതയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ല്‍ താഴെ നിര്‍ത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് വേണ്ടവര്‍ക്കും കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് ബെഡ്ഡുകള്‍ തയാറാക്കുന്നതിനും നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ട രീതിയില്‍ ബെഡ്ഡുകള്‍ തയാറാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു.
എല്ലാ ജില്ലകളിലും കൊവിഡ് ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ കേസ് പെര്‍ മില്ല്യണ്‍ കഴിഞ്ഞയാഴ്ച വര്‍ധിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ ഡബിളിംഗ് റേറ്റ് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി. അതോടൊപ്പം മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Special telephone facility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here