രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കൊവിഡ് നോഡൽ ഓഫീസർ ഡോക്ടർ അരുണയുടെയും നഴ്‌സുമാരായ ലീന കുഞ്ചൻ, രജനി എന്നിവരുടെയും സസ്‌പെൻഷനാണ് പിൻവലിച്ചത്. എന്നാൽ ഇവർക്ക് എതിരെയുടെ വകുപ്പ് തല അന്വേഷണം തുടരും.
കഴിഞ്ഞ ദിവസം ഡോക്ടർമാരുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഒപി ബഹിഷ്‌കരണവും റിലേ സത്യാഗ്രഹവും ഡോക്ടർമാർ പിൻവലിച്ചു. സമരം പിൻവലിച്ചെന്ന് കെജിഎംസിടിഎ വ്യക്തമാക്കിയിരുന്നു. ലോകത്തിന് തന്നെ മാതൃകയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പും പ്രവർത്തകരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എല്ലാവരും ചെയ്യുന്നത് മഹാത്യാഗമാണെന്നും ഇരട്ടി ജോലിയാണ് എല്ലാവരും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Read Also : 111 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ
രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും കഴിഞ്ഞ 18നാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. 26ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
Story Highlights – health workers suspension lifted, patient found with bed sore and worms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here