Advertisement

ഹത്‌റാസ് കൂട്ടബലാത്സംഗം കേസ്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു

October 7, 2020
2 minutes Read

ഹത്‌റാസ് കൂട്ടബലാത്സംഗം കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. 7 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു സർക്കാരിന്റെ ആദ്യ നിർദേശം. അതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ ബന്ധമുണ്ടെന്ന വാദവുമായി ഉത്തർപ്രദേശ് പൊലീസ് രംഗത്തെത്തി.

ഹത്‌റാസിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് സെപ്റ്റംബർ 30ന് പ്രത്യേക അന്വേഷണസംഘം സർക്കാർ രൂപീകരിച്ചത്. ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആയിരുന്നു നിർദേശം. അതുപ്രകാരം ഇന്നായിരുന്നു റിപ്പോർട്ട് നൽകേണ്ടത്. വിശദമായ അന്വേഷണം നടക്കേണ്ടതിനാൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം 10 ദിവസത്തേക്ക് നീട്ടി നൽകിയെന്ന് യുപി അഡീഷണൽ ചിഫ് സെക്രട്ടറി അവിനാഷ് കെ അവസ്തി അറിയിച്ചു. കുടുംബങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. അതിനിടെ സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെൺകുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് വാദവുമായി പൊലീസ് രംഗത്തെത്തി. കഴിഞ്ഞ കൊല്ലം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഇരുവരും ഫോൺ വഴി സംസാരിച്ചത്. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോൺ വിവരങ്ങളെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ഹത്‌റാസ് സന്ദർശിച്ച ഡൽഹി ആം ആദ്മി എംഎൽഎ കുൽദീപ് കുമാറിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 29ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം ഒക്ടോബർ 4 ന് ഹത്‌റാസ് സന്ദർശിച്ചു എന്നാണ് ആരോപണം.

Story Highlights Hathras gang-rape case; The SIT was given 10 more days to submit its investigation report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top