ഭാഗ്യ ഗ്രൗണ്ടിലും രാജസ്ഥാന് രക്ഷയില്ല; കൂറ്റൻ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഒന്നാമത്
രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു കൂറ്റൻ ജയം. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 19.4 ഓവറിൽ 138 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. 46 റൺസിന് വിജയിച്ച ഡൽഹി ഇതോടെ മുംബൈയെ മറികടന്ന് പോയിൻ്റ് ടേബിളിൽ ഒന്നാമത് എത്തുകയും ചെയ്തു. ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളർമാരാണ് ഡൽഹിക്ക് ജയമൊരുക്കിയത്. ഡൽഹിക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. 38 റൺസെടുത്ത രാഹുൽ തെവാട്ടിയ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ.
ആർ അശ്വിനാണ് ഡൽഹിക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ജോസ് ബട്‌ലറെ ശിഖർ ധവാൻ്റെ കൈകളിൽ എത്തിച്ച് അശ്വിൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ രാജസ്ഥാന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ലോകോത്തര ബൗളർമാരുടെ ക്ലാസിനു മുന്നിൽ ചൂളിപ്പോയ യുവതാരം യശസ്വി ജയ്സ്വാളിൻ്റെ മെല്ലെപ്പോക്കും രാജസ്ഥാനു തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (24) ആൻറിച് നോർജെയുടെ പന്തിൽ ഹെട്മെയർ പിടിച്ച് പുറത്തായി. സഞ്ജു ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 5 റൺസെടുത്ത താരം മാർക്കസ് സ്റ്റോയിനിസിൻ്റെ പന്തിൽ ഹെട്‌മയറുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. മഹിപാൽ ലോംറോർ (1) അശ്വിൻ്റെ പന്തിൽ അക്സർ പട്ടേലിനു പിടികൊടുത്ത് മടങ്ങി.
ക്രീസിൽ ഏറെ ബുദ്ധിമുട്ടി 36 പന്തുകളിൽ നിന്ന് 34 റൺസെടുത്ത യശസ്വിയെ സ്റ്റോയിനിസ് ക്ലീൻ ബൗൾഡാക്കി. ആന്ദ്രൂ തൈ (6) അക്സർ പട്ടേലിൻ്റെ പന്തിൽ റബാഡയുടെ കൈകളിൽ അവസാനിച്ചു. ജോഫ്ര ആർച്ചറെ (2) റബാഡ ശ്രേയാസ് അയ്യരുടെ കൈകളിൽ എത്തിച്ചു. ശ്രേയാസ് ഗോപാൽ (2) ഹർഷൽ പട്ടേലിൻ്റെ പന്തിൽ ഷിംറോൺ ഹെട്മെയർക്ക് പിടികൊടുത്ത് മടങ്ങി. 38 റൺസ് നേടിയ തെവാട്ടിയ റബാഡ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പ്ലെയ്ഡ് ഓണായി മടങ്ങി. വരുൺ ആരോൺ (1) പന്തിനു പിടി നൽകി പുറത്തായി.
Story Highlights – Delhi Capitals won against Rajasthan Royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here